കുട്ടികളെ ഇരുട്ടിലാഴ്ത്തുന്ന ദീപാവലി
ബാംഗ്ലൂര്‍: വെളിച്ചത്തിന്റെ ഉത്സവം ആഘോഷിക്കാന്‍ വെളിച്ചത്തിന്റെ പ്രഭാപൂരം തീര്‍ക്കുന്നതിനിടയില്‍ എത്ര പേര്‍ക്കാണ് ദീപാവലി ഇനിയുള്ള ഇരുട്ടിന്റെ മാത്രം ദിനങ്ങള്‍ സമ്മാനിക്കുന്നത്. ഓരോ ദീപാവലി പിന്നിടുമ്പോഴും പൂര്‍ണമായും ഭാഗികമായുമായി അന്ധരാവുന്നരുടെയും എണ്ണം കൂടിവരികയാണ്.
ദീപാവലി ആഘോഷദിനങ്ങള്‍ക്കിടയില്‍ 60 കേസുകളാണ് ആശുപത്രിയിലെത്തിയത്. സാരമായി പരിക്കേറ്റ ഇവരില്‍ അഞ്ച് പേര്‍ക്ക് ഓരോ കണ്ണ് നഷ്ടപ്പെട്ടു. ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് വത്സല പറയുന്നു.
ഇത് ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജില്‍ മാത്രം പരിക്കേറ്റ് എത്തിയവരുടെ എണ്ണം. രാജ്യത്തെ ആശുപത്രികളില്‍ ദീപാവലി ആഘോഷത്തിനിടയില്‍ പരിക്കേറ്റവരുടെ എണ്ണം എത്രയെന്ന് ഊഹിക്കാനാവാത്തതാണ്. ഭീതിപ്പെടുത്തുന്ന കണക്കുകളാവും അവ.
പക്ഷേ ഇതിന് അനുപാതികമായി കേരളത്തിലെ ആശുപത്രികളില്‍ കുട്ടികള്‍ എത്തിയിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. കേരളത്തിലെ ഏല്ലാ മാദ്ധ്യമങ്ങളും അപകട മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. മാത്രമല്ല മുന്‍ വര്‍ഷങ്ങളില്‍ ദീപാവലിയ്ക്ക് ശേഷം വളരെ കുറച്ച് ആളുകള്‍ മാത്രമേ പൊള്ളലുമായി ആശുപത്രികളില്‍ എത്തിയിട്ടുള്ളു. അത് കേരളത്തിലെ ഏറ്റവും പിന്നോക്ക മേഖലകളില്‍ മാത്രം. കേരളത്തിലെ ജനങ്ങളില്‍ മാദ്ധ്യമങ്ങല്‍ക്കുള്ള സ്വാധീനം നല്ലതുചെയ്യുന്നു എന്ന് വേണം കരുതാന്‍.
ഓരോ വര്‍ഷവും കുറെ പേര്‍ക്ക് അന്ധതയും നിത്യനരകവും സമ്മാനിക്കുന്ന ആഘോഷമായി തീര്‍ന്നിരിക്കുന്നു ദീപാവലി. പടക്കം പൊട്ടി പരിക്കേറ്റ് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കൂടിവരികയാണന്ന് ചൂണ്ടിക്കാട്ടുന്ന ഡോ. വത്സല ഇതിന് പരിഹാരമായി ഒരു കാര്യമേ ചെയ്യാനുള്ളൂവെന്ന് ഓര്‍മിപ്പിക്കുന്നു- പടക്കനിര്‍ാണവും വില്പനയും നിരോധിക്കുക.
ദീപാവലി ആഘോഷത്തിനിടയില്‍ ആശുപത്രികളില്‍ പരിക്കേറ്റെത്തുന്നവര്‍ ഭൂരിഭാഗവും 18 വയസിന് താഴെയുള്ളവരാണ്. മാത്രമല്ല ഇവര്‍ സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവരുമാണ്. മുതിരുന്നതിന് മുമ്പു തന്നെ ദുരിതം ഏറ്റുവാങ്ങേണ്ടിവരുന്ന കുറെ കുട്ടികളാണ് ഇത്തരം ആഘോഷങ്ങളുടെ അവശേഷിപ്പെന്ന് വത്സല ചൂണ്ടിക്കാട്ടുന്നു.
മറ്റുള്ളവര്‍ ദുരന്തത്തിനിരയാവുമ്പോഴും പടക്കം വാങ്ങിക്കുന്നതില്‍ നിന്നോ പൊട്ടിക്കുന്നതില്‍ നിന്നോ പിന്മാറാത്തവരാണ് പൊതുവെ ജനങ്ങളെന്ന് വിമല പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം ദുരന്തങ്ങള്‍ ഇല്ലാതാവണമെങ്കില്‍ സര്‍ക്കാര്‍ തന്നെ പടക്കം നിരോധിക്കുകയേ മാര്‍ഗമുള്ളൂ.