വിതുരക്കേസ്: ജഗതിയ്ക്ക് കുറ്റപത്രം
കോട്ടയം: വിതുര സ്ത്രീപീഡനകേസില്‍ സിനിമാതാരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പടെ അഞ്ചുപ്രതികള്‍ക്ക് എതിരെ കുറ്റപത്രം തയ്യാറായി. ഇപ്പോള്‍ വിചാരണയിലുള്ള മൂന്ന് കേസുകളിലാണ് കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി പി ചന്ദ്രശേഖരപിള്ള വെവേറെ കുറ്റപത്രങ്ങള്‍ നല്‍കിയത്.
പ്രധാന പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ ജഗതി ശ്രീകുമാറാണ് കേസിലെ ഒന്നാം പ്രതി.
തിരുവന്തപുരം വിതുര സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത തട്ടിക്കൊണ്ടുപോയി തടങ്ങലില്‍ പാര്‍പ്പിച്ച് ലൈഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. തടങ്ങലില്‍ പാര്‍പ്പിയ്ക്കുക, പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക, വ്യഭിചാരത്തിനായി വിലയ്ക്ക് വാങ്ങുക എന്നീ കുറ്റങ്ങളാണ് ജഗതിയ്ക്കെതിരെ ഉള്ളത്.
ജഗതിയെക്കൂടാതെ ആലുവ ഡി വൈ എസ് പി ആയിരുന്ന പി യു മുഹമ്മദ് ബഷീര്‍, കുര്യന്‍ സാം, ഭാര്യ പ്രീതി കുര്യന്‍, സുനില്‍ തോമസ് എന്നീ പ്രതികള്‍ക്കും കുറ്റപത്രം നല്‍കിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ മനോജ്, സിന്ധു എന്നിവര്‍ ഒളിവില്‍ പോയി. എല്ലാ പ്രതികള്‍ക്കും എതിരായ കുറ്റാരോപണങ്ങല്‍ ഒന്നിച്ചാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ആദ്യം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ജഗതി ശ്രീകുമാര്‍ ഹൈകോടതിയില്‍ കേസ് കൊടുത്തിരുന്നു. കേസ് ഒന്നിപ്പിയ്ക്കുന്ന കാര്യത്തില്‍ ഇനിയേ വിധി ഉണ്ടാവുകയുള്ളു.
മുന്‍ അഡിഷണല്‍ പ്രോസിക്യൂഷന്‍ ഡയരക്ടര്‍ കെ സി പീറ്റര്‍, എക്സൈസ് അസിസ്റന്റ് കമ്മിഷണര്‍ ഒ സി കുട്ടന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ശശി, സര്‍ഗ്ഗം കബീര്‍, ആലുവ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജേക്കബ് മൂത്തേടന്‍, പോളി എന്നീ പ്രമുഖരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാന പ്രതി അജിതാ ബീഗം ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതി സുരേഷ് ഒളിവിലാണ്.
അയല്‍ക്കാരി അജിതാബീഗമാണ് ജോലി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് പോയത്. തുടര്‍ന്ന് സുരേഷിന് കൈമാറി. ഇയാള്‍ ഉള്‍പ്പടെ ബാക്കി പ്രതികള്‍ പത്ത് മാസത്തിലേറെക്കാലം പലസ്ഥലങ്ങളില്‍ താമസിപ്പിച്ച് കുട്ടിയെ പീഡിപ്പിയ്ക്കുകയായിരുന്നെന്നാണ് കേസ്.