ആണവ നിലയങ്ങളുടെ സുരക്ഷ ഉയര്‍ന്നത്
തിരുവനന്തപുരം: ഇന്ത്യയിലെ ആണവ നിലയങ്ങളുടെ സുരക്ഷാ സംവിധാനം ലോക നിലവാരത്തിലുള്ളതാണെന്ന് ആണവ ഊര്‍ജ കമ്മിഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കര്‍ പറഞ്ഞു.
ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയില്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കകോദ്കര്‍.
ഇന്ത്യയിലെ ആണവ നിലയങ്ങള്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡ് മാത്രമേ പുറത്തുവിടുന്നുള്ളൂ. നമ്മുടെ ആണവനിലയങ്ങള്‍ പരിസ്ഥിതിക്ക് ദോഷമൊന്നും ചെയ്യുന്നില്ല.
എല്ലാ സാങ്കേതിക വിദ്യയും കുറെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ കുറച്ച് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ആ സാങ്കേതികവിദ്യയെ പൂര്‍ണമായും ഉപേക്ഷിക്കുകയല്ല വേണ്ടത്.
പത്താം പദ്ധതിയുടെ അവസാനത്തോടെ രാജ്യത്തിന് 1800 മെഗാവാട്ടിന്റെ ആണവോര്‍ജ ശേഷിയുണ്ടാവും. 2008ഓടെ ഇത് 6600 മെഗാ വാട്ടായി വര്‍ധിക്കും. 11-ാം പദ്ധതിയുടെ അവസാനത്തോടെ ഇത് 9900 മെഗാവാട്ടാവും.
രാജ്യത്തിന്റെ മൊത്തം ഊര്‍ജ ശേഷിയുടെ മൂന്ന് ശതമാനമാണ് ഇപ്പോള്‍ ആണവോര്‍ജം. 11-ാം പദ്ധതിയുടെ അവസാനത്തോടെ ഇത് അഞ്ച് ശതമാനമാവും. താരാപ്പൂര്‍, കൂടംകുളം, കയിഗ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ എട്ട് ആണവ നിലയങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
ആരോഗ്യമേഖലയില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നുണ്ട്. ഇന്‍ഡോര്‍ മെഡിക്കല്‍ കോളജില്‍ ഈ സംവിധാനമുണ്ട്. ഇത് മറ്റ് പ്രധാന ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. കകോദ്കര്‍ പറഞ്ഞു.