കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവസാങ്കേതികവിദ്യയില്‍ മാറ്റങ്ങള്‍ വേണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പരമ്പരാഗത വൈദ്യവിജ്ഞാനവും ജൈവസാങ്കേതികവിദ്യയും സംയോജിപ്പിച്ച് പുതിയ മരുന്നുകള്‍ കണ്ടുപിടിക്കണമെന്ന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പറഞ്ഞു.

നവംബര്‍ 18 തിങ്കളാഴ്ച രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

ജൈവ സാങ്കേതികവിദ്യയും പരമ്പരാഗത വൈദ്യശാസ്ത്രവും അകലം പാലിക്കേണ്ടതില്ല. ഇവ രണ്ടും ഏകോപിപ്പിക്കണം. ആയുര്‍വേദത്തിന്റെ രംഗത്ത് വളരെ സമ്പന്നമാണ് കേരളം. ജൈവ സാങ്കേതികവിദ്യയും ആയുര്‍വേദവും സംയോജിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങള്‍ ഉണ്ടാവണം.

ആയുര്‍വേദവുമായി സംയോജിപ്പിച്ച് ജൈവ സാങ്കേതികവിദ്യയില്‍ ഗവേഷണം നടത്തുന്ന ജൈവ സാങ്കേതിക വിദഗ്ധരുണ്ട്. ഒരു ചെടിയില്‍ നിന്നും അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് വികസിപ്പിച്ചെടുത്ത ജൈവസാങ്കേതികവിദ്യാ രംഗത്ത് വിദഗ്ധനായ അരുണ്‍ ബാലകൃഷ്ണനെ താന്‍ കണ്ടുമുട്ടിയ അനുഭവം കലാം പറഞ്ഞു.

ഒരു പ്രത്യേക തരം അര്‍ബുദം ചികിത്സിച്ചു മാറ്റുന്നതിന് വേല്‍മുരുക വൈദ്യന്‍ ഉപയോഗിച്ചിരുന്നതാണ് ഈ മരുന്ന്. ഈ മരുന്നില്‍ തന്റെയും വേല്‍മുരുകന്റെയും പേരില്‍ അരുണ്‍ ബാലകൃഷ്ണന്‍ പേറ്റന്റെടുത്തിട്ടുണ്ട്. പരമ്പരാഗത വൈദ്യത്തെ പറ്റി ഉയര്‍ന്ന ജ്ഞാനമാണ് അരുണ്‍ ബാലകൃഷ്ണനുള്ളത്. പക്ഷേ ഇവിടെ പല ഗവേഷകരും നാട്ടറിവില്‍ വിശ്വസിക്കാന്‍ തയ്യാറല്ല.

ജൈവവൈവിധ്യത്തില്‍ നമ്മുടെ രാജ്യം വളരെ സമ്പന്നമാണ്. എന്നാല്‍ യുകെ, ജര്‍മനി, യു എസ് എ, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ ജൈവ സാങ്കേതികവിദ്യാ രംഗത്ത് ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങള്‍ നമുക്ക് ഉണ്ടാക്കാനായിട്ടില്ല. സാങ്കേതികവിദ്യയില്‍ അവര്‍ ഏറെ മുന്നിലാണെന്നതു കൊണ്ടാണത്. നമ്മുടെ രാജ്യത്തും സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ നേട്ടങ്ങളുണ്ടാക്കണം.

കൂടുതല്‍ വികസനത്തിനും ഗവേഷണ പ്രവര്‍ത്തനത്തിനുമായി രാജീവ്ഗാന്ധി റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോടെക്നോളജി കേന്ദ്രത്തിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X