കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള കേസ് തള്ളാനാവില്ലെന്ന് കോടതി
കോഴിക്കോട്: കോഴിക്കോട് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതിയായുള്ള അഴിമതി കേസ് എഴുതി തള്ളാവുന്നതാണെന്ന് തോന്നുന്നില്ലെന്ന് വിജിലന്‍സ് ജഡ്ജി എം.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി.
കേസ് എഴുതിത്തള്ളണമെന്ന പൊലീസിന്റെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാന്‍ കേസ് വീണ്ടും നവംബര്‍ 23ന് പരിഗണിക്കും.
കേസിനെക്കുറിച്ച് കൂടുതല്‍ പഠിയ്ക്കേണ്ടതുണ്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റാരോപിതര്‍ക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ലെന്നുമായിരുന്നു പൊലീസിന്റെ വാദം. പൊലീസിന്റെ ചില നടപടികളില്‍ കോടതി സംശയവും പ്രകടിപ്പിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും കോടതി അന്വേഷണ ഉദ്ദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് അന്വേഷിച്ച നീരാ റാവത്ത്, കെ.ആര്‍. രമേഷ്, കെ. ശ്രീനിവാസന്‍ എന്നിവരോട് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രമേഷ് മാത്രമാണ് കോടതിയിലെത്തിയത്. സാക്ഷി മൊഴികളും ഒരു സി.ഡിയും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പെണ്‍വാണിഭ കേസ് അന്വേഷണത്തിനിടെ ഉണ്ടായതാണ് ഈ കേസ്. ഐസ് ക്രീം പാര്‍ലര്‍ വാണിഭ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് മാവൂര്‍ റോഡില്‍ ബഹുനില കെട്ടിടം പണിയുന്നതിന് കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ ഇളവ് നല്‍കിയെന്നാണ് കേസ്. അന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ആരോപണം. ഇതോടൊപ്പം കോഴിക്കോട് പാളയത്തെ 18 സെന്റ് ഭൂമി ഏറ്റെടുക്കല്‍ നടപടിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തലശ്ശേരി കടവത്തൂര്‍ പുതിയപുരയില്‍ പി.പി അബ്ദുറഹ്മാന്‍, മുന്‍ മേയര്‍ ഒ.രാജഗോപാല്‍, അന്നത്തെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി.കെ രവീന്ദ്രന്‍, മേയര്‍ കൂടിയായിരുന്ന ജില്ലാ കലക്ടര്‍ അമിതാഭ് കാന്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.