ജഡ്ജിയുടെ മര്‍ദ്ദനം: ഒത്തുതീര്‍പ്പായി
കൊച്ചി: ബൈക്ക് യാത്രക്കാരനായ യുവാവിനെ ഹൈക്കോടതി ജഡ്ജി മര്‍ദ്ദിച്ച സംഭവം ഒത്തുതീര്‍പ്പായി.
ഹൈക്കോടതി ജഡ്ജി സിറിയക് ജോസഫ്, രജിസ്ട്രാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് സംഭവം ഒത്തുതീര്‍പ്പായത്. മര്‍ദ്ദനമേറ്റ യുവാവായ സനീഷിന് വേണ്ടി അഡ്വ. സി.പി. ഉദയഭാനുവും ചര്‍ച്ചയില്‍ പങ്കെടുത്തു. ജഡ്ജിക്കെതിരെ തുടര്‍ നടപടിയെടുക്കാന്‍ താല്പര്യമില്ലെന്ന് സനീഷ് അഭിഭാഷകന്‍ മുഖേന അറിയിച്ചു. ഇതേ തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍പ്പായത്.
സനീഷ് എന്ന യുവാവിനെ റോഡില്‍ വച്ച് ഹൈക്കോടതി ജഡ്ജി ജെ.എം. ജയിംസ് മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. ജഡ്ജി സഞ്ചരിച്ചിരുന്ന കാറിന് വഴിമാറിക്കൊടുക്കാത്തതുകൊണ്ട് വഴക്കിട്ട് പുറത്തിറങ്ങിയ ജഡ്ജി സനീഷിനെ തല്ലിയതായാണ് ആരോപണം. ആശുപത്രിയില്‍ കഴിയുന്ന സനീഷിനെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.എ. അലി നേരിട്ട് കണ്ട് സംസാരിച്ചതോടെയാണ് പ്രശ്നം ചൂടായത്. സനീഷിന് മര്‍ദ്ദനമേറ്റിട്ടുള്ളതായി തനിക്ക് ബോധ്യപ്പെട്ടതായുള്ള അലിയുടെ പ്രസ്താവന പുറത്തുവന്നതോടെ ഒരു വിഭാഗം അഭിഭാഷകര്‍ പ്രശ്നം ഏറ്റെടുത്തു.
എന്നാല്‍ തല്ലിയില്ല ദേഷ്യപ്പെട്ട് സനീഷിന്റെ ഉടുപ്പില്‍ പിടിയ്ക്കുകമാത്രമേ ചെയ്തുള്ളുവെന്ന് കോടതി രജിസ്ട്രാര്‍ പറയുന്നത്. ജഡ്ജിയുടെ നടപടി നീതിപീഠത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് ഒരു വിഭാഗം അഭിഭാഷകരുടെ ആരോപണം. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിന് കൊച്ചിയിലെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അയക്കുന്നുണ്ട്.
അതേ സമയം ഇക്കാര്യം നിഷ്പക്ഷമായി ചീഫ് ജസ്റിസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.