രതീഷിന് കണ്ണീരോടെ വിട
കലവൂര്‍: നടന്‍ രതീഷിന് ആയിരങ്ങള്‍ കണ്ണീരോടെ വിടനല്കി. ഡിസംബര്‍ 24 ചൊവാഴ്ച ആലപ്പുഴ തറവാട്ട് വീട്ടില്‍ നടന്ന സംസ്കാരകര്‍മ്മങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നെത്തിയ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.
കലവൂരിലെ പുത്തന്‍പുര തറവാട്ടു വളപ്പില്‍ ചൊവാഴ്ച രാവിലെ 10.10നാണ് ജഡം ചിതയില്‍ വച്ചത്. മക്കളായ പത്മരാജനും സുബ്രഹ്മണ്യവും ചിതയ്ക്ക് തീ കൊളുത്തി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ മുല്ലയ്ക്കലുള്ള സഹോദരി ഷേര്‍ളി സദാനന്ദന്റെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. അവിടെനിന്ന് ചൊവാഴ്ച രാവിലെ വിലാപയാത്രയായാണ് കലവൂരിലെ തറവാട്ട് വീട്ടില്‍ മൃതദേഹം എത്തിച്ചത്.
സംവിധായകന്‍ ഫാസില്‍, നടന്മാരായ മുകേഷ്, വിജയരാഘവന്‍, ശങ്കര്‍, തിരക്കഥാകൃത്ത് എസ്.എല്‍. പുരം സദാനന്ദന്‍, നിര്‍മ്മാതാവ് മാണി സി. കാപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാഷ്ട്രീയനേതാക്കളായ വി.എം. സുധീരന്‍എംപി, കടന്നപ്പള്ളി രാമചന്ദ്രന്‍, നടന്‍മാരായ മുകേഷ്, രാജന്‍ പി.ദേവ്, നന്ദു, ജോണി, രാമു, ജനാര്‍ദ്ദനന്‍, നിര്‍മ്മാതാക്കളായ സുരേഷ്, ജി.എസ്. വിജയന്‍, എസ്.എന്‍. സ്വാമി തിരക്കഥാകൃത്തുക്കളായ ചെറിയാന്‍ കല്പകവാടി, സലിം ചേര്‍ത്തല, സംവിധാകരായ ഐ.വി. ശശി, വിനയന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അമ്മയ്ക്ക് വേണ്ടി ടി.പി. മാധവന്‍ റീത്ത് വച്ചു. തുടര്‍ന്ന് വീട്ടുമുറ്റത്ത് തന്നെ നടന്ന അനുശോചനയോഗത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍ പ്രസംഗിച്ചു.