പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം ജനവരി 28 ചൊവാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധനയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനും മറ്റ് അംഗങ്ങളും നല്കിയ അടിന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത് .
പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ടെന്ന് നേരത്തെ ഈ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമാണെന്നും പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞ് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നടങ്കം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് സഭ വിട്ടിറങ്ങും മുമ്പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ബീഡിത്തൊഴിലാളികളുടെ പ്രശ്നത്തിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി തന്നെ ഈ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് തൊഴിലാളികളുടെ പ്രശ്നം നോക്കിക്കാണുന്നതെന്നതിന് തെളിവാണ്. ആളുകള്‍ ബീഡിവലി കുറച്ചതാണ് ബീഡി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. - വിഎസ് പറഞ്ഞു.
സിഐടിയുവിന്റെ സമരം സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരായാണ്. തൊഴില്‍ത്തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടല്‍ ഒഴിവാക്കുന്ന പഴയ തൊഴില്‍ നിയമം മാററുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഈയിടെ ആഗോളനിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന സ്വകാര്യനിക്ഷേപകരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമം. - വിഎസ് അഭിപ്രായപ്പെട്ടു.