നെടുമ്പാശേരി വിമാനത്താവളം ലാഭത്തിലേക്ക്
നെടുമ്പാശേരി: ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം നെടുമ്പാശേരി 4.5 കോടിക്കും എട്ടുകോടിക്കും ഇടയില്‍ ലാഭമുണ്ടാക്കിയെന്ന് വിമാനത്താവളക്കമ്പനിയുടെ (സിഐഎഎല്‍) മാനേജിംഗ് ഡയറക്ടര്‍ സി. ബാബുരാജീവ്. ജനവരി 29 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാബു രാജീവ്.
വിമാനത്താവളം ആരംഭിച്ചിട്ട് മൂന്നുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് കമ്പനി ലാഭത്തിലാവുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരുന്നത് ഒരു കോടിയുടെ ലാഭം മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പതു മാസമായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നന്നായി നടന്നതിനാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് കമ്പനി കൂടുതല്‍ ലാഭം നേടുകയായിരുന്നു. - ബാബു രാജീവ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷങ്ങളിലും കമ്പനി നഷ്ടത്തിലായിരുന്നു. വിമാനത്താവളം ആരംഭിച്ച 1999-2000 സാമ്പത്തിക വര്‍ഷത്തില്‍ 26.55 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2000-2001ല്‍ നഷ്ടം 27.64 കോടിയായി ഉയര്‍ന്നു. 2001-2002 സാമ്പത്തികവര്‍ഷം നഷ്ടം 10.69 കോടിയായി താഴ്ന്നു.
ഫെഡറല്‍ ബാങ്ക്, എസ്ബിഐ, ജില്ല സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നെടുത്ത മുഴുവന്‍ വായ്പയും പലിശയടക്കം തിരിച്ചടച്ചു. ഇപ്പോള്‍ 140 കോടിയുടെ വായ്പയെടുക്കാന്‍ ഹഡ്കോയുമായി ചര്‍ച്ച നടത്തിവരികയാണ്. വിമാനത്താവളത്തിന്റെ ഭാവി വികസനം സംബന്ധിച്ച് ഈയിടെ കൊച്ചിയില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ എടുത്തിട്ടില്ല. ഇപ്പോഴുള്ള ടെര്‍മിനല്‍ വികസിപ്പിക്കുന്നതിന് പകരം പുതിയൊരു ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും ഗോവ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്വകാര്യ വിമാനത്താവളങ്ങള്‍ വന്നാല്‍ മത്സരം നേരിടേണ്ടിവരുമെന്നതിനാലാണിത്. - ബാബു രാജീവ് പറഞ്ഞു.
വിമാനത്താവളത്തിന് മൊത്തം 200 കോടിയുടെ വികസനപദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യില്‍ നിന്ന് 50 കോടി ഓഹരി മൂലധനം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തീരുമാനം ആയിട്ടില്ലെന്നും ബാബു രാജീവ് പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് എഎഐയില്‍ നിന്ന് കത്ത് ലഭിച്ചത്.