കനത്ത കാവലില്‍ ഇന്ന് അറഫാ സംഗമം
മക്ക: മിനായില്‍ അന്തിയുറങ്ങിയ ലക്ഷക്കണക്കിന് ഇസ്ലാമിക വിശ്വാസികള്‍ അറഫാ സംഗമത്തിനായി പുറപ്പെട്ടു. ഫിബ്രവരി 10 തിങ്കളാഴ്ച മധ്യഹ്നത്തോടെയാണ് ഹജ് തീര്‍ത്ഥാനടത്തിന്റെ വിശുദ്ധസമാപനമായ അറഫാസംഗമം.
മക്കയില്‍ നിന്ന് 22 കിലോമീറ്റര്‍ കിഴക്കുമാറിയാണ് തണല്‍ മരങ്ങള്‍ നിറഞ്ഞ അറഫാസംഗമത്തിന്റെ വേദി. നാഥാ, നിന്റെ വിളികേട്ട് ഞങ്ങളിതാ എത്തിയിരിക്കുന്നു എന്നര്‍ത്ഥം വരുന്ന ലബൈക്കല്ലാഹുമ്മാ ലബൈക് എന്ന പ്രാര്‍ത്ഥനയാണ് എല്ലാവരുടെയും ചുണ്ടുകളില്‍.
മിനായിലേക്കുള്ള വഴികളെല്ലാം വിശ്വാസികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്നു. സൂര്യതാപമേറ്റും മറ്റ് രോഗങ്ങള്‍ കൊണ്ടും തളര്‍ന്നുവീഴുന്ന വിശ്വാസികളെ ചികിത്സിക്കാന്‍ 2,000 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധസംഘം എപ്പോഴും തയ്യാറായുണ്ട്. 500 ലേറെ ആംബുലന്‍സുകളും റെഡി. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഹെലികോപ്റ്ററും തയ്യാര്‍.
ഇറാഖ് യുദ്ധസാധ്യതകളുടെ പശ്ചാത്തലത്തില്‍ പുണ്യനഗരത്തില്‍ അക്രമം ഉണ്ടായേക്കുമോ എന്ന സൂചനകളുള്ളതിനാല്‍ അറഫാസംഗമവേദി കനത്ത കാവലിലാണ്. ഇക്കുറി ഹജ്സംഗമത്തിലുടനീളം യുഎസ് വിരുദ്ധ, ഇറാഖ് അനുകൂല പ്രാര്‍ത്ഥനകളും നിറഞ്ഞുനിന്നിരുന്നു. മക്കയില്‍ മാത്രം സൗദി സര്‍ക്കാര്‍ 20,000ലേറെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 15 ലക്ഷത്തോളം വിദേശികളോടൊപ്പം ഏഴ് ലക്ഷം സൗദി പൗരന്‍മാരും ഇക്കുറി ഹജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഒന്നേകാള്‍ ലക്ഷം ഹാജിമാര്‍ക്കൊപ്പം 400പേരടങ്ങുന്ന വൈദ്യസംഘം ഉണ്ട്. കേരളത്തില്‍ നിന്നുള്ള 7911 പേരെ കേരളാ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ വളന്റിയര്‍മാര്‍ അനുഗമിക്കുന്നുണ്ട്.