ഇറാഖിന് മാര്‍ച്ച് 17 വരെ സമയം
ഐക്യരാഷ്ട്ര സഭ: ഇറാഖിനെ ബലപ്രയോഗത്തിലൂടെ നിരായുധീകരിക്കണമോ എന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ മാര്‍ച്ച് 17 വരെ യുഎന്നിന് സമയം അനുവദിക്കുമെന്ന് യുഎസും ബ്രിട്ടനും സ്പെയിനും. യുഎന്നില്‍ സമര്‍പ്പിച്ച പുതിയ പ്രമേയത്തിലാണ് മൂന്ന് രാജ്യങ്ങളും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് 17നുള്ളില്‍ സ്വയം നിരായുധീകരിക്കാന്‍ ഇറാഖ് തയ്യാറായില്ലെങ്കില്‍ സൈനിക നടപടിക്ക് അനുമതി നല്കണമെന്നും യുഎസും ബ്രിട്ടനും സ്പെയിനും പ്രമേയത്തില്‍ യുഎന്നിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 17ന് മുമ്പ് എല്ലാ നിരോധിക്കപ്പെട്ട ആയുധങ്ങളും നശിപ്പിക്കാനും അതല്ലെങ്കില്‍ സൈനികാക്രമണം നേരിടാനും പ്രമേയം ഇറാഖിനോട് നിര്‍ദേശിക്കുന്നു.
ഈ പ്രമേയത്തിന്മേല്‍ മാര്‍ച്ച് 11 ചൊവാഴ്ചയോ അധികം വൈകാതെയോ അഭിപ്രായം രേഖപ്പെടുത്താന്‍ യുഎന്നിലെ അംഗരാഷ്ട്രങ്ങളോട് യുഎസ് അംബാസിഡര്‍ ജോണ്‍ നെഗ്രോപോണ്ടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം യുഎന്നില്‍ മുഖ്യ ആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സ് തന്റെ പരിശോധനാ റിപ്പോര്‍ട്ട് നല്കിയിരുന്നു. അതില്‍ അദ്ദേഹം ആയുധപരിശോധനയോട് സഹകരിക്കുന്ന ഇറാഖിനെ അഭിനന്ദിച്ചു. യുഎന്‍ ചട്ടം ലംഘിക്കുന്ന അല്‍ സമൂദ് മിസ്സിലുകള്‍ നശിപ്പിച്ച ഇറാഖിന്റെ നടപടിയെയും ഹാന്‍സ് ബ്ലിക്സ് റിപ്പോര്‍ട്ട് പുകഴ്ത്തുന്നു. പരിശോധനയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും ഹാന്‍സ് ബ്ലിക്സ് യുഎന്നിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പരിശോധനയ്ക്ക് സമയം നല്കണമെന്ന അഭിപ്രായം തന്നെയാണ് റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് എന്നി രാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കുന്നത്. അതേ സമയം ഹാന്‍സ് ബ്ലിക്സിന്റെ റിപ്പോര്‍ട്ട് നിസ്സഹകരണത്തിന്റെ മറ്റൊരു രേഖ മാത്രമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അഭിപ്രായപ്പെട്ടു. ഇനിയും ആയുധപരിശോധനകള്‍ക്ക് സമയം നല്കേണ്ട കാര്യമില്ലെന്ന അഭിപ്രായമാണ് ബ്രിട്ടന്റെ യുഎന്‍ അംബാസഡര്‍ ജെറമി ഗ്രീന്‍സ്റോക്കും അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications