ബാഗ്ദാദില്‍ വീണ്ടും ബോംബാക്രമണം
മൂന്ന് മിസൈലുകളാണ് ബാഗ്ദാദില്‍ പതിച്ചത്. അപായ സൈറന്‍ മുഴങ്ങിയതിനെതുടര്‍ന്ന ജനങ്ങള്‍ ബങ്കറുകളിലേയ്ക്ക് പാഞ്ഞു. ആളുകള്‍ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് അറിവായിട്ടില്ല. ഇറാഖിന്റെ ഭാഗത്ത് നിന്ന് കാര്യമായ ചെറുത്ത് നില്പ് ഉണ്ടായിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എവിടെനിന്നാണ് ആക്രമണം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. ബാഗ്ദാദിനു മുകളില്‍ വളരെ ഉയരത്തില്‍ യുദ്ധ വിമാനങ്ങള്‍ പറക്കുന്നത് കണ്ടതായി വാര്‍ത്താ ലേഖകര്‍ പറഞ്ഞു.
എല്ലാ വാര്‍ത്താ ലേഖകരോടും വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പ്രസ് സെന്ററില്‍ നിന്ന് പുറത്ത് പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എല്ലാപേരോടും അവരവരുടെ ഹോട്ടലുകളില്‍ പോകാനായിരുന്നു അധികൃതര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടാവാനിടയുണ്ടെന്ന് സംശയമുള്ളതിനെതുടര്‍ന്നാണ് വാര്‍ത്താ ലേഖകരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടത്.
പൊതുവേ ബാഗ്ദാദ് ശാന്തമാണെന്ന് വേണം പറയാന്‍. കാറും ബസും മറ്റും സാധാരണ പോലെ ഓടുന്നുണ്ട്. വാര്‍ത്താ ലേഖകര്‍ പറയുന്നു.
തെക്കന്‍ ഇറാഖിലെ നഗരമായ ബസ്രയില്‍ നിന്ന് ഇറാഖ് സൈനികര്‍ പൂര്‍ണ്ണമായി പിന്മാറിയെന്നാണ് ബ്രിട്ടന്റെ സൈന്യം അവകാശപ്പെടുന്നത്.
സഖ്യസേനയുടെ അഞ്ച് ടാങ്കുകള്‍ ഇറാഖ് തകര്‍ത്തിട്ടുണ്ട്. ഇറാഖിലെ ഏക തുറമുഖ നഗരമായ ഉം ക്വസറില്‍ ഇറാഖ് സൈന്യം പോരാട്ടം തുടരുകയാണ്. മാര്‍ച്ച് 21 വെള്ളിയാഴ്ച ഈ തുറമുഖ പിടിച്ചടക്കി എന്നാണ് സഖ്യസേന അവകാശപ്പെട്ടത്. എന്നാല്‍ ഇന്ന് അവര്‍ തന്നെ അത് തിരുത്തി. ഇപ്പോഴും യുദ്ധം തുടരുകയാണെന്നാണ് സഖ്യസേനയും സമ്മതിയ്ക്കുന്നു. സഖ്യ സേന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.