കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമത സ്ഥാനാര്‍ത്ഥിയെ നിറുത്തുമെന്ന് ഐ ഗ്രൂപ്പ് ഭീഷണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമായി. വിമതസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കത്തിലാണ് ഐ ഗ്രൂപ്പ്.

ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച മന്ത്രി പി. ശങ്കരന്റെ ഔദ്യോഗിക വസതിയില്‍ ഐ ഗ്രൂപ്പിന്റെ യോഗം ആരംഭിച്ചു. രാജ്യസഭാ സ്ഥാനാര്‍ഥിയായി ഐ ഗ്രൂപ്പ് നിര്‍ദേശിച്ച കോടോത്ത് ഗോവിന്ദനെ വിമതസ്ഥാനാര്‍ഥിയായി നിര്‍ത്തണമെന്ന അഭിപ്രായം ഗ്രൂപ്പില്‍ ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ നിര്‍ദേശം അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് മന്ത്രിമാരെ പിന്‍വലിക്കണമെന്ന അഭിപ്രായവുമുണ്ട്. ഇക്കാര്യങ്ങളില്‍ അവസാന തീരുമാനം വ്യാഴാഴ്ച വൈകീട്ടേ ഉണ്ടാവാനിടയുള്ളു.

ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധദിനമാണ്. അതില്‍ പങ്കെടുക്കാന്‍ എല്ലാ ഐ വിഭാഗം നേതാക്കളും അദ്ദേഹത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അവിടെയും ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

വിമത സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ പ്രതിപക്ഷത്തു നിന്നും വോട്ട് കിട്ടുമെന്നാണ് ഐ വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍. ഹൈ കമാന്‍ഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്നാണ് കരുതുന്നത്.

അതേ സമയം ഐ ഗ്രൂപ്പ് വിമത സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ സാധ്യതയില്ലെന്ന് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നുവെന്ന് അറിയിക്കുന്ന കത്ത് സോണിയാഗാന്ധിക്ക് നല്‍കിയ മുരളീധരന്‍ പറഞ്ഞു. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ ഏഴിന് ശേഷവും വിമത സ്ഥാനാര്‍ഥി രംഗത്തുണ്ടാവുകയും താന്‍ കെ പി സി സി പ്രസിഡന്റായി തുടരുകയും ചെയ്യുന്നുണ്ടെങ്കില്‍ നടപടിയുണ്ടാവുമെന്ന് മുരളി വ്യക്തമാക്കി.

സോണിയാ ഗാന്ധിയ്ക്ക് നല്‍കിയ കത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച് പല വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും മുരളി വ്യക്തമാക്കി. ഇക്കാര്യം ഏപ്രില്‍ ഏഴാം തീയതി കഴിഞ്ഞ് പറയാമെന്നാണ് മുരളിയുടെ നിലപാട്.

വിമത സ്ഥാനാര്‍ത്ഥിയെ നിറുത്തുമെന്നും ഐ വിഭാഗം മന്ത്രിമാരെ പിന്‍വലിയ്ക്കുമെന്നും മറ്റും ഐ വിഭാഗക്കാര്‍ പറയുന്നത് വെറും സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്നാണ് എ വിഭാഗക്കാരുടെ അഭിപ്രായം.

ഇതിനിടെ കരുണാകരന്‍ ഇടഞ്ഞതുകൊണ്ട് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്തം നഷ്ടപ്പെട്ട പി സി ചാക്കൊ ദില്ലിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നു. തന്റെ നിലപാട് വ്യക്തമാക്കാനാണ് ചാക്കൊ സോണിയയെ കണ്ടത്. എന്താണ് സോണിയയുമായി സംസാരിച്ചതെന്ന് വ്യക്തമാക്കാന്‍ ചാക്കൊ തയ്യാറായില്ല.

അതിനിടെ രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ വയലാര്‍ രവിയും തെന്നല ബാലകൃഷ്ണപിള്ളയും വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി. പത്രിക നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ നാലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X