ബാഗ്ദാദില്‍ വീണ്ടും ചാവേറാക്രമണം
ബാഗ്ദാദ്: സഖ്യസേനാ സൈനികരെ ഞെട്ടിച്ചുകൊണ്ട് ബാഗ്ദാദില്‍ വീണ്ടും ചാവേറാക്രമണം. ആക്രമണത്തില്‍ ഒരു യു എസ് സൈനികന്‍ മരിച്ചു. ബാഗ്ദാദ് പിടിച്ചടക്കിയെന്ന് സഖ്യസേന അവകാശപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ ചാവേറാക്രമണാണിത്.
ഈ ആക്രമണത്തില്‍ 20 ലേറെ യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിന്റെ ഹൃദയഭാഗത്തുള്ള സദ്ദാം സിറ്റയിലാണ് ആക്രമണം ഉണ്ടായത്. സദ്ദാം അനുകൂലികള്‍ ഇനിയും നഗരത്തില്‍ ഉണ്ടെന്നതിനുള്ള സൂചനയായാണ് യു എസ് സേന ഇതിനെ കാണുന്നത്.
സഖ്യസേനയ്ക്ക് ഈ ആക്രമണം വിശ്വസിയ്ക്കാന്‍ തന്നെ വിഷമമായിരിയ്ക്കുകയാണ്. ഇതിനിടെ കിര്‍കുക്ക് കുര്‍ദ് സൈനികര്‍ പിടിച്ചടക്കിയതായി അവകാശപ്പെട്ടു. എന്നാല്‍ ഇതില്‍ യു എസിന് സംതൃപ്തിയില്ല. വടക്കന്‍ ഇറാഖ് കുര്‍ദ്ദുകള്‍ പ്രത്യേക രാജ്യമാക്കി മാറ്റുമെന്നാണ് അവരുടെ സംശയം. ടര്‍ക്കിയും ഈ സംശയം പ്രകടിപ്പിയ്ക്കുന്നുണ്ട്. എന്നാല്‍ കുര്‍ദ്ദുകള്‍ കിര്‍ക്കുക്ക് പിടിച്ചതായി സമ്മതിയ്ക്കുമ്പോള്‍ തന്നെ യു എസ് സേന ഈ പ്രദേശത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം തങ്ങള്‍ക്ക് തന്നെയാണെന്നും പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി യു എസ് സേന വടക്കന്‍ ഇറാഖില്‍ കുര്‍ദ്ദുകളുമായി ചേര്‍ന്ന് ഇറാഖ് ഭരണകൂടത്തിനെതിരെ പൊരുതുകയാണ്.
സദ്ദാം റഷ്യയിലേയ്ക്ക് കടന്നതായാണ് ആദ്യം യു എസ് അവകാശപ്പെട്ടിരുന്നത്. സദ്ദാം റഷ്യന്‍ എംബസിയില്‍ അഭയം തേടിയതായി അല്‍ ജസീറ ടെലിവിഷന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഏപ്രില്‍ പത്ത് വൈകീട്ട് യു എസ് നിലപാട് മാറ്റി. സദ്ദാം മരിച്ചിരിയ്ക്കാമെന്നാണ് യു എസിന്റെ പുതിയ ഭാഷ്യം.
പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളിലും യു എസ് ആക്രമണം നടത്തുകയാണ്. ഒട്ട് മിക്ക കെട്ടിടങ്ങളിലും തീകത്തുകയാണ്. ഇതില്‍ ജര്‍മന്‍ എംബസി, ഫ്രഞ്ച് സാസ്കാരിക കേന്ദ്രം സദ്ദാമിന്റെ പല കൊട്ടാരങ്ങള്‍, ഇറാഖ് മന്ത്രാലയങ്ങള്‍ എന്നിവയൊക്കെ പെടും.
ഇറാഖില്‍ ഇപ്പോഴുള്ള കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് പിന്നീട് കെട്ടിടങ്ങള്‍ പണിയാന്‍ വഴിയൊരുക്കും. ആ കരാറുകള്‍ അമേരിയ്ക്കന്‍ കമ്പനികള്‍ക്ക് നേടിയെടുക്കാം. ഈ ഗൂഢ ഉദ്ദേശം കൂടി ഈ നശീകരണ തന്ത്രത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ ഇറാഖില്‍ താല്കാലിക സര്‍ക്കാരിനെ പ്രതിഷ്ഠിയ്ക്കുമെന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോഫ് ഹൂണ്‍ പറയുന്നത്.