ഗോവയിലെ എഞ്ചിനീയര്‍ക്ക് സാര്‍സ്
ദില്ലി: ഇന്ത്യയിലെ ആദ്യ സാര്‍സ് രോഗി ഗോവയില്‍ നിന്ന്. മറൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന 32 കാരനായ യുവാവിനാണ് സാര്‍സ് രോഗബാധ ഉണ്ടായത്.
ഇയാളുടെ രക്തം, മൂത്രം, കഫം എന്നിവയുടെ സാമ്പിള്‍ പരിശോധിച്ച നാഷണല്‍ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് രോഗം സാര്‍സ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.എന്നാല്‍ ഈ എഞ്ചിനീയര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും രോഗവിമുക്തനായിട്ടുണ്ടെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. എസ്.പി. അഗര്‍വാള്‍ അറിയിച്ചു.
ഹോങ്കോംഗില്‍ നിന്ന് കപ്പലില്‍ മാര്‍ച്ച് 30നാണ് ഈ എഞ്ചിനീയര്‍ സിംഗപ്പൂരില്‍ എത്തിയത്. 13 മണിക്കൂറുകളോളം ഇദ്ദേഹം ബാങ്കോക്കില്‍ തങ്ങി. മുംബൈയില്‍ മൂന്ന് ദിവസം താമസിച്ചശേഷം ഗോവയിലെത്തി. യാത്രയില്‍ ഇദ്ദേഹത്തോടൊപ്പം ഭാര്യയും അച്ഛനും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിരുവര്‍ക്കും രോഗമൊന്നുമില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
പനിയും ചുമയുമായി ഏപ്രില്‍ എട്ടിനാണ് ഈ മറൈന്‍ എഞ്ചിനീയര്‍ ഒരു സ്വകാര്യ ഡോക്ടറെ കണ്ടത്. പിന്നീട് ഏപ്രില്‍ 10ന് ഗോവ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചപ്പോള്‍ തന്നെ രോഗം ഭേദമായി. പിന്നീട് വീട്ടിലേക്ക് പറഞ്ഞയച്ചു. അദ്ദേഹത്തിന്റെ രക്തം, മൂത്രം, കഫം എന്നിവയുടെ സാമ്പിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി കേന്ദ്രത്തില്‍ അയച്ചിരുന്നു. ഇവയുടെ ഫലം പുറത്തുവന്നപ്പോഴാണ് രോഗം സാര്‍സ് ആണെന്ന് അറിഞ്ഞത്. - അഗര്‍വാള്‍ വിശദീകരിച്ചു.
സാര്‍സ് രോഗത്തിന് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ച മറ്റൊരു രോഗിയെ ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ ആദ്യപരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നേരിട്ട് ആശുപത്രിയില്‍ അയയ്ക്കുകയായിരുന്നു.
ഇന്ത്യയില്‍ സാര്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യമേഖലയില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനാ കൗണ്ടറുകള്‍ തുറന്നിരിക്കുകയാണ്. പ്രത്യേകിച്ച് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന രോഗികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്.