കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നാല് തലകള്‍ക്ക് വേണ്ടി ഐ ഗ്രൂപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഹൈക്കമാന്റിനെതിരായ കരുണാകരന്റെ യുദ്ധത്തെ അട്ടിമറിച്ച ആ നാല് പേര്‍ ആരൊക്കെയാണ്? വിമതസ്ഥാനാര്‍ത്ഥി കോടോത്തിന് വെറും 21 ഒന്നാം വോട്ടുകള്‍ മാത്രമാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത്.

കരുണാകരന്‍ തുടക്കത്തില്‍ 29 വോട്ടുകള്‍ സ്വന്തം പക്ഷത്ത് നിന്ന് പ്രതീക്ഷിച്ചിരുന്നു. ഡപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍നാടാര്‍, സ്വതന്ത്രഎംഎല്‍എ വാഹിദ് എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു കരുണാകരന്റെ ഈ കണക്ക് കൂട്ടല്‍. എന്നാല്‍ ആദ്യം ഗ്രൂപ്പിനോട് സലാം പറഞ്ഞത് മന്ത്രി കെ.വി. തോമസും പട്ടാമ്പിയിലെ സി.പി. മുഹമ്മദ് എംഎല്‍എയുമാണ്. ഐ ഗ്രൂപ്പുകാരായ ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് കരുണാകരനെ വിട്ടുപോയത്.

വ്യാജരേഖാക്കേസിലെ മനപ്രയാസമാണ് തോമസിനെ ഐ ഗ്രൂപ്പില്‍ നിന്ന് അകറ്റിയതെങ്കില്‍ പാലക്കാട് ജില്ലയിലെ ഗ്രൂപ്പ് വഴക്കില്‍ താന്‍ ഒറ്റപ്പെട്ടുപോയെന്ന ദു:ഖമാണ് സി.പി. മുഹമ്മദിനെ കരുണാകര വിരുദ്ധ ചേരിയില്‍ എത്തിച്ചത്. ഇവര്‍ രണ്ടു പേരും പോയാലും 27 വോട്ടുകള്‍ കരുണാകരന്‍ പ്രതീക്ഷിച്ചു. എന്നാല്‍ വാഹിദും സുന്ദരന്‍നാടാരും കോടോത്തിന് വോട്ടുചെയ്തില്ല. ഇവരെ രണ്ടുപേരെ കിഴിച്ചാലും കരുണാകരന് ഐ ഗ്രൂപ്പില്‍ നിന്നു മാത്രം 25 വോട്ടുകള്‍ കിട്ടേണ്ടതാണ്.

ഐ ഗ്രൂപ്പുകാര്‍ എല്ലാവരും കോടോത്തിന് വേണ്ടി ഒന്നാം വോട്ടുകള്‍ മാത്രം ചെയ്താല്‍ മതിയെന്നായിരുന്നു വോട്ടെടുപ്പിന്റെ തലേദിവസം എടുത്ത തീരുമാനം. പക്ഷെ കോടോത്തിന് വേണ്ടി ഒന്നാം വോട്ടുകള്‍ മാത്രം രേഖപ്പെടുത്തിയ 21 ബാലറ്റുകളേ പെട്ടിയിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ഐ ഗ്രൂപ്പില്‍ നിന്നും ചോര്‍ന്നുപോയ നാല് പേര്‍ ആരൊക്കെയാണ്?

അതില്‍ ഒരാളെ പിടികൂടിക്കഴിഞ്ഞു. എം.പി. ഗംഗാധരന്‍. നിയമസഭാകക്ഷി ഉപനേതാവു കൂടിയായ ഗംഗാധരന്‍ താന്‍ ഔദ്യോഗികസ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഗത്യന്തരമില്ലാതെ വന്നപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഔദ്യോഗികസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം പാലിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഗംഗാധരന്റെ വാദം.

ഇനി മറ്റു മൂന്നു പേര്‍ ആരൊക്കെ എന്ന് കണ്ടെത്താനുള്ള ശ്രമം കൊണ്ടുപിടിച്ചു നടക്കുകയാണ്. എറണാകുളം ജില്ലയിലെ രണ്ട് പേരും തിരുവനന്തപുരത്തെ ഒരാളുമാണ് കൂറുമാറിയവര്‍ എന്നാണ് ഐ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ അനുമാനം. തിരുവനന്തപുരത്തെ അബ്കാരി കോണ്‍ട്രാക്ടറുടെ പണമാണ് ഈ കൂറുമാറ്റത്തിന് പിന്നിലെന്നും കരുണാകരന്‍ ആരോപിച്ചിട്ടുണ്ട്.

എന്തായാലും ഐ ഗ്രൂപ്പിലെ കള്ളന്മാരുടെ പേരുകള്‍ കരുണാകരന്‍ മനസ്സില്‍ നിന്നും വെട്ടിക്കഴിഞ്ഞിരിക്കണം. പക്ഷെ തല്ക്കാലം ഇവര്‍ക്കെതിരെ പരസ്യനടപടിയെടുക്കാന്‍ പോകുന്നില്ലെന്ന് മാത്രം. എന്തായാലും വരുംദിവസങ്ങളില്‍ ഈ കൂറുമാറ്റക്കാരുടെ പേരുകള്‍ വെളിപ്പെടുമെന്ന് കരുതാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X