മലത്തിലൂടെയും സാര്‍സ് പകരും
ലണ്ടന്‍: മലത്തിലൂടെയും മാരക കഫ ജ്വര (സാര്‍സ്) വൈറസ് പകരാമെന്ന് പുതിയ കണ്ടെത്തല്‍. ലോകാരോഗ്യസംഘടന മെയ് അഞ്ച് തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
ചുമയും തുമ്മലുമാണ് സാര്‍സ് രോഗം പകരുന്ന പ്രധാന വഴികളെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ മലത്തിലൂടെയും സാര്‍സ് വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. മലത്തില്‍ നാല് ദിവസം വരെ സാര്‍സ് വൈറസ് നശിക്കാതെയിരിക്കുമെന്നും പറയുന്നു.
ഈയിടെ ഹോങ്കോങ്ങില്‍ 300 പേര്‍ക്ക് ഒരുമിച്ച് രോഗബാധയുണ്ടായ സംഭവമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. ഹോങ്കോങ്ങിലെ ഒരു ഫ്ലാറ്റില്‍ ജീവിക്കുന്ന 300 പേര്‍ക്കാണ് ഒറ്റയടിക്ക് രോഗബാധയുണ്ടായത്. അഴുക്കുചാല്‍ പൊട്ടിയൊലിച്ചതില്‍ നിന്നായിരിക്കാം രോഗം പകര്‍ന്നതെന്ന് അന്ന് ചില ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അഴുക്കുചാലിലെ മലത്തില്‍ നിന്നായിരിക്കാം സാര്‍സ് വൈറസ് മറ്റുള്ളവരിലേക്ക് പകര്‍ന്നതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
അതുകൊണ്ട് അതിസാരവും സാര്‍സ് പകരാന്‍ സാധ്യതയുള്ള കാരണങ്ങളിലൊന്നാണെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ഡോ. ക്ലോസ് സ്റോഹ്ര്‍ പറയുന്നു. സാധരണ സാര്‍സ് രോഗമുള്ളവരില്‍ 10 ശതമാനത്തിന് മാത്രമേ അതിസാരം ഉണ്ടാകുന്നുള്ളൂവെങ്കിലും ഹോങ്കോങ്ങില്‍ അന്ന് സാര്‍സ് രോഗബാധയുള്ളവരില്‍ 60 ശതമാനം പേര്‍ക്ക് അതിസാരമുണ്ടായിരുന്നു.
സാധാരണ താപനിലയില്‍ മലത്തില്‍ നാല് ദിവസം വരെ ജീവിച്ചിരിക്കാന്‍ സാര്‍സ് വൈറസിന് കഴിയുമെന്നത് ആശങ്കയുണ്ടാക്കുന്നു. അതുകൊണ്ട് ഇതുവഴി രോഗം പകരാന്‍ സാധ്യത കൂടുതലാണ്. - ഡോ. ക്ലോസ് സ്റോഹ്ര്‍ പറയുന്നു.
അണുബാധ തടയാനുപയോഗിക്കുന്ന സാധാരണ മരുന്നിന് അഞ്ചുമിനിറ്റിനുള്ളില്‍ സാര്‍സ് വൈറസിനെ കൊല്ലാന്‍ കഴിയുമെന്നും ഹോങ്കോങ്ങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി ഡോ. ക്ലോസ് സ്റോഹ്ര്‍ അറിയിച്ചു.