കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്, ത്രിശൂലം: ആന്റണി ഒറ്റപ്പെടുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാറാട് സംഭവത്തെ തുടര്‍ന്നുള്ള സര്‍ക്കാര്‍ നിലപാടും വിഎച്ച്പിയുടെ ത്രിശൂല വിതരണം തടയാന്‍ തയ്യാറാവാത്തതും മുഖ്യമന്ത്രി എ.കെ. ആന്റണിയെ ഭരണ മുന്നണിയില്‍ ഒറ്റപ്പെടുത്തുന്നു.

മുസ്ലിം ലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കണ്ട് ആന്റണി ചര്‍ച്ച നടത്തിയെങ്കിലും ഈ പ്രശ്നങ്ങളില്‍ മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുക്കാന്‍ ആന്റണിക്ക് കഴിഞ്ഞിട്ടില്ല. ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തങ്ങള്‍ നടത്തിയ പ്രസ്താവന ലീഗിന്റെ അതൃപ്തി പ്രതിഫലിപ്പിക്കുന്നതായിരുന്നു. ലീഗിന് പുറമെ കെ. കരുണാകരനും വി എച്ച് പിയുടെ ത്രിശൂല വിതരണം തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മാറാട് ജുമാ മസ്ജിദ് വഖഫ് ബോര്‍ഡിന് കൈമാറണമെന്ന് ലീഗ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ ജില്ലാ അധികൃതരും പൊലീസുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് ആന്റണി കൈകൊണ്ടത്. അതേ സമയം പള്ളി ഏറ്റെടുത്ത നടപടി ഒരാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ജില്ലാ അധികൃതര്‍ തീരുമാനിച്ചത്.

ഏതാനും പേര്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്ന് മുസ്ലിം സമുദായത്തെ ഒന്നടങ്കം ഒറ്റപ്പെടുത്തുന്ന നിലപാടാണ് പൊലീസും ജില്ലാ അധികൃതരും സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തുന്നു. മാറാട് സംഭവത്തെ തുടര്‍ന്ന് നിലപാട് ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് അധികൃതര്‍ കൈകൊണ്ടതെന്ന് ലീഗ് പറയുമ്പോള്‍ മുന ആന്റണിക്ക് നേരെ തന്നെയാണ്.

പള്ളി കൈമാറേണ്ടത് ജില്ലാ അധികൃതരാണെന്ന് പറഞ്ഞ് കൈയൊഴിയുന്ന ആന്റണി വി എച്ച് പിയുടെ ത്രിശൂല വിതരണത്തില്‍ സ്വീകരിക്കുന്ന നിലപാട് കൂടിയാവുമ്പോള്‍ സര്‍ക്കാരിന്റെ മതേതര ഇമേജിനാണ് കോട്ടം തട്ടുന്നതെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചയ്ക്കിടയില്‍ ശിഹാബ് തങ്ങള്‍ ഇക്കാര്യം ആന്റണിയോട് വ്യക്തമാക്കിയിട്ടുണ്ട്.

മുന്നണിയില്‍ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ആന്റണി കെ. കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയില്‍ വി എച്ച് പിയുടെ ത്രിശൂല വിതരണം തടയണമെന്ന് കരുണാകരന്‍ ആന്റണിയോട് ആവശ്യപ്പെട്ടതായാണറിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X