ജൈവ കൃഷി ഇന്‍സ്റിറ്റ്യൂട്ടിനായി ശ്രമം
തിരുവനന്തപുരം: കേന്ദ്രം രാജ്യത്ത് സ്ഥാപിക്കുന്ന ദേശീയ ജൈവ കൃഷി ഇന്‍സ്റിറ്റ്യൂട്ട് കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉത്തരേന്ത്യന്‍ ലോബി സമ്മര്‍ദം ചെലുത്തുന്നു.
ഇന്‍സ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആറ് മാസം മുമ്പ് മുഖ്യമന്ത്രി എ. കെ. ആന്റണി കേന്ദ്രത്തിന് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യം ആന്റണി ഉന്നയിക്കുകയും ചെയ്തിരുന്നു. പാലക്കാട്ടോ അടുത്ത സ്ഥലങ്ങളിലോ ഇന്‍സ്റിറ്റ്യൂട്ടിനായി 200 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നു.
ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാവുന്നത്. ഉത്തര്‍പ്രദേശിന് ഇന്‍സ്റിറ്റ്യൂട്ട് ലഭിക്കുമെന്ന സ്ഥിതിവരെ എത്തിയിരുന്നു. എന്നാല്‍ അജിത് സിംഗ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്തുപോയതോടെ ആ സാധ്യത ഇല്ലാതായി.
2005 മുതല്‍ ജൈവേതര കൃഷിയിലൂടെയുണ്ടാക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കാനുള്ള ലോകവ്യാപാര സംഘടനയുടെ തീരുമാനമാണ് ജൈവകൃഷി രംഗത്തേക്ക് തിരിയാന്‍ വിവിധ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്. ദേശീയ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതും ഇതിന്റെ വെളിച്ചത്തിലാണ്. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് കേരളം പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചത്.
ജൈവകൃഷി രംഗത്ത് വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും കുറെ വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ഇവിടെയുണ്ടെന്നതും ദേശീയ ഇന്‍സ്റിറ്റ്യൂട്ട് കേരളത്തിന് ലഭിക്കാനുള്ള അനുകൂല ഘടകങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.