പ്രസാദിനെ കൊന്നു കാട്ടില്‍ തള്ളി
ചെന്നൈ: പുനലൂര്‍ നഗരസഭയിലെ പ്രതിപക്ഷനേതാവും സിപിഎം അംഗവുമായ പ്രസാദ് സെബാസ്റ്യനെ വാടകക്കൊലയാളികള്‍ കൊന്നു കാട്ടില്‍ തള്ളിയതാണെന്ന് തെളിഞ്ഞു. ചെന്നൈയിലെ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍. ചിന്നരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രസാദിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ടാറ്റാ സുമോ കസ്റഡിയിലെടുത്തു. വധവുമായി ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശിനി ഇന്ദിര(40), ഭര്‍ത്താവ് സുരേഷ് ബാബു(45), ഇവരുടെ ഡ്രൈവര്‍ ആനന്ദ്(35), കൊട്ടിവാക്കം സ്വദേശികളായ മുരളി(24), സതീഷ്(25), അപ്പു(28) എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെയാണ് കുറ്റം സമ്മതിച്ചതെന്നും ഡപ്യൂട്ടി കമ്മീഷണര്‍ ചിന്നരാജ് പറഞ്ഞു. ചെന്നൈയിലുള്ള സഹോദരി റീത്ത രാജിന്റെ വീട്ടിലെത്തിയ പ്രസാദ് തൊട്ടടുത്ത ദിവസം മെയ് 27നാണ് പുറത്തിറങ്ങിയത്. 27ന് രാത്രി ഇന്ദിരയുടെ വീട്ടില്‍ നിന്ന് പ്രസാദ് സഹോദരിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. 28ന് രാവിലെ ഇന്ദിരയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് പ്രസാദിനെ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.
പ്രസാദിനെ വഴിയില്‍ വച്ച് കുത്തിക്കൊന്നശേഷം തിരുവള്ളൂര്‍ ജില്ലയിലെ മണവൂരിനും തൊഴുതാവൂരിനുമിടയില്‍ കാട്ടില്‍ തള്ളുകയായിരുന്നു. എന്നാല്‍ എന്തിനാണ് പ്രസാദിനെ വധിച്ചതെന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികളെ ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിന് ചെന്നൈ പൊലീസിന്റെ ഉന്നതസംഘം ബാംഗ്ലൂരിലേക്കും കേരളത്തിലേക്കും തിരിച്ചിട്ടുണ്ട്.