പിജിയുടെ അഭിമുഖം വിവാദമാകുന്നു
തിരുവനന്തപുരം: സിപിഎമ്മിന്റെ താത്വികരിലൊരാളായ പി. ഗോവിന്ദപ്പിള്ള ഭാഷാപോഷിണി വാരികയ്ക്ക് അനുവദിച്ച അഭിമുഖം വിവാദമാവുന്നു. ഇഎംഎസിനെയും സിപിഎമ്മിനെയും അഭിമുഖത്തിലുടനീളം ഗോവിന്ദപ്പിള്ള ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഒപ്പം സിപിഐയുടെ സിപിഎമ്മിനോടുള്ള വിധേയത്വത്തെയും പിജി പരിഹസിയ്ക്കുന്നു.
സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം ഇഎംഎസിനെ വഴിതെറ്റിച്ചുവെന്നതാണ് പിജിയുടെ ഒരു ആരോപണം. ഇഎംഎസിന് ഒറിജിലനായ ചിന്തയില്ലെന്നും ബാസവപുന്നയ്യയെപ്പോലെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഉള്‍ക്കാഴ്ച ഇഎംഎസിനില്ലെന്നും പിജി ആരോപിയ്ക്കുന്നു.
സിപിഎം നേതൃത്വത്തിലുള്ള 1969ലെ മന്ത്രിസഭയ്ക്കുണ്ടായ പ്രതിസന്ധി ഇഎംഎസ് വിചാരിച്ചാല്‍ ഒഴിവാക്കാമായിരുന്നു. ഇഎംഎസ് കേന്ദ്രനേതൃത്വത്തിന്റെ വാക്ക് കേട്ട് മിണ്ടാതിരുന്നു. അന്ന് മന്ത്രിയായിരുന്ന വെല്ലിംഗ്ടണെ മാറ്റിനിര്‍ത്തി സര്‍ക്കാരിനെ രക്ഷിയ്ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. - പിജി പറഞ്ഞു.
സിപിഎം എന്തെഴുതിക്കൊടുത്താലും ഒപ്പിടാന്‍ സിപിഐ തയ്യാറാണെന്ന് സിപിഐയെ വിമര്‍ശിച്ചുകൊണ്ട് ഗോവിന്ദപ്പിള്ള പറയുന്നു. സിപിഎം ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കെതിരെയും പിജി വിമര്‍ശനം ചൊരിയുന്നുണ്ട്. ഇപ്പോള്‍ ഏറ്റവുമധികം അഴിമതി കാണിക്കുന്നത് ട്രേഡ് യൂണിയന്‍ നേതാക്കളാണെന്നാണ് പിജിയുടെ കുറ്റപ്പെടുത്തല്‍.
മുസ്ലീം ലീഗുമായി പാര്‍ട്ടി ബന്ധമുണ്ടാക്കിയാലേ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് ഭാവിയുള്ളൂ എന്ന് പിജി പ്രവചിക്കുന്നു. ലീഗുമായി കൂട്ടുചേരണമെന്ന എം.വി. രാഘവന്റെ ലൈന്‍ ശരിയായിരുന്നു. അതിന് പകരം രാഘവനെ പുറത്താക്കുകയായിരുന്നു പാര്‍ട്ടി. - പിജി ചൂണ്ടിക്കാട്ടുന്നു.