സ്വാശ്രയ മെഡി. കൗണ്‍സിലിംഗ് നീട്ടി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് ക്വാട്ടയിലെ ഫീസ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുന്നതു വരെ ജൂലൈ 13ന് തുടങ്ങാനിരുന്ന സ്വാശ്രയ മെഡിക്കല്‍ പ്രവേശന കൗണ്‍സിലിംഗ് മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി നിയമസഭയില്‍ അറിയിച്ചു.
സി പി എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഏകീകൃത സര്‍വകലാശാലാ ബില്ലില്‍ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ബില്‍ കൊണ്ടുവരുന്നതിന് മുമ്പ് പ്രത്യേക നിയമം ആവശ്യമാണോയെന്ന് ജൂലൈ 10ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ കോളജ്, പുഷ്പഗിരി മെഡിക്കല്‍ കോളജ് എന്നിവയൊഴികെ മറ്റെല്ലാ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളജുകളുടെ മാനേജുമെന്റുകളും ഫീസും പ്രവേശനവും സംബന്ധിച്ച സര്‍ക്കാര്‍ നയം അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നയം അംഗീകരിച്ചില്ലെങ്കില്‍ ഈ രണ്ട് മെഡിക്കല്‍ കോളജുകളുടെയും അംഗീകാരം പിന്‍വലിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും.
യു ജി സി നിര്‍ദേശവും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയത്തിന് അനുകൂലമാണ്. 85 ശതമാനം സീറ്റുകളിലേക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കണമെന്നാണ് യു ജി സി നിര്‍ദേശം. മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള സീറ്റുകള്‍ നിശ്ചയിക്കുന്നതിന് യു ജി സി സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്യ്രം അനുവദിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ രണ്ട് മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍ ആരോപിച്ചു.
രണ്ട് മെഡിക്കല്‍ കോളജുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയ്ക്കെതിരെ സഭ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ നിര്‍ദേശിച്ചു. ഈ പ്രശ്നത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോവരുതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പൂര്‍ണസഹകരണം ഇക്കാര്യത്തിലുണ്ടാവുമെന്ന് അച്യുതാന്ദന്‍ പറഞ്ഞു. ജൂലൈ 13ന് മുമ്പ് നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്പീക്കറുടെ നിര്‍ദേശം സ്വീകരിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയില്ല.