ലീഗിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: മാറാട് പുനരധിവാസപ്രശ്നത്തില്‍ മുസ്ലിം ലീഗും മുഖ്യമന്ത്രിയും ഉടക്കുന്നു. മാറാട് വിട്ടോടിപ്പോയവരെ ജൂലൈ 15നകം പുനരധിവസിപ്പിച്ചിരിയ്ക്കണമെന്ന മുസ്ലിം ലീഗിന്റെ പ്രസ്താവനയെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.
സംഘടിത ശക്തി ഉണ്ടെന്നതിന്റെ പേരില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി എന്തും നേടാമെന്ന ന്യൂനപക്ഷ സമുദായത്തിന്റെ ധാരണ ശരിയല്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഷിംല സമ്മേളനത്തില്‍ പങ്കെടുത്തശേഷം മടങ്ങിയെത്തിയ ആന്റണി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ലീഗിന്റെ ആവശ്യം എടുത്തുചാട്ടമാണ്. ഇത്തരം അന്ത്യശാസനങ്ങള്‍ ആര് നടത്തിയാലും അതു പ്രശ്നപരിഹാരത്തിന് ഉതകുന്നതല്ലെന്നും ആന്റണി വ്യക്തമാക്കി. മുഖ്യമന്ത്രി മൃദുഹിന്ദുത്വസമീപനമാണ് നടത്തുന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. സത്യം പറയുമ്പോള്‍ അത് മൃദുവാണോ തീവ്രമാണോ എന്നൊക്കെ വ്യാഖ്യാനിക്കാം. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. ആ സംഘടിതശക്തി ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് വിലപേശി കൂടുതല്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്ന സ്ഥിതി ഇന്നുണ്ട്. - ആന്റണി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ ഇവിടെ സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. ഗള്‍ഫിലേക്കും യൂറോപ്പിലേക്കും മറ്റും കുടിയേറിയതിന്റെ ഫലമാണിത്. ഇത് ഗ്രാമങ്ങളിലും നഗരങ്ങളിലും അസമത്വം സൃഷ്ടിച്ചു. ഇതിന്റെ പരിഭവം കേരളീയ സമൂഹത്തിലുണ്ട്. അതുകൊണ്ട് വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി സംയമനം പാലിക്കാന്‍ ശ്രമിയ്ക്കണം. മാറാട്ട് പട്ടാളത്തെയും പൊലീസിനെയും ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ പുനരധിവാസം നടത്തില്ല. 15 മാസത്തിനുള്ളില്‍ 15 പേര്‍ കൊല്ലപ്പെട്ട ഒരു പഞ്ചായത്തിലെ വാര്‍ഡാണിത്. എല്ലാവരും പക്വമായ നിലപാടാണ് ഇവിടെ സ്വീകരിക്കേണ്ടത്. - അദ്ദേഹം ചൂണ്ടിക്കാട്ടി.