കരുണാകരനോടൊപ്പം ആര് ചേരും?
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി രാജിവയ്ക്കണമെന്ന കരുണാകരന്റെ ആവശ്യത്തെ എത്രപേര്‍ പിന്തുണയ്ക്കുമെന്ന് കണ്ടറിയേണ്ടി ഇരിയ്ക്കുന്നു. കരുണാകരന്‍ എന്ത് പ്രതിസന്ധി വരുമ്പോഴും ഉന്നയിയ്ക്കുന്ന ആവശ്യമാണ് ആന്റണിയുടെ രാജി. ഒടുവില്‍ ആന്റണി അത് കേന്ദ്രത്തെ ഇടപെടുത്തി പരിഹരിയ്ക്കുകയും ചെയ്യും. ഇപ്പോഴും അതുപോലെ തന്നെ ആകുമോ?
മുന്‍ സമയങ്ങളിലേക്കാള്‍ അനുകൂലമായ സാഹചര്യം കരുണാകരന് ഇപ്പോള്‍ ഉണ്ടെന്ന് വേണം കരുതാന്‍. ഇതിന് കാരണം ഐക്യമുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് ആന്റണിയോട് ഇടഞ്ഞ് നില്‍ക്കുന്നത് തന്നെ.
ഐ ഗ്രൂപ്പ് വിഭാഗം എം എല്‍ എമാര്‍ ദില്ലിയില്‍ സോണിയയെ കണ്ട് ഈ ആവശ്യം ഉന്നയിയ്ക്കാന്‍ പോയിരിയ്ക്കുകയാണ്. അത് നടക്കുമോയെന്ന് കണ്ടറിയണം. ഇവിടെ മറ്റ് ചില ഘടക കക്ഷികളും കരുണാകരന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ബാലകൃഷ്ണപിള്ളയും ടി.എം. ജേക്കബുമാണ് ഇതില്‍ പ്രധാനികള്‍. ഒന്നും മിണ്ടിയില്ലെങ്കിലും എം.വി. രാഘവനും കരുണാകരനൊപ്പം ഉണ്ടാവും.
ഇതിന് മുമ്പ് ഇത്തരം ആവശ്യം കരുണാകരനില്‍ നിന്ന് ഉണ്ടാകാതിരുന്നപ്പോഴൊന്നും ഒപ്പം നില്‍ക്കാത്ത കെ. എം. മാണിയും ചെറിയ തോതില്‍ കരുണാകരനോട് ഇക്കുറി ഒളിഞ്ഞ് അടുപ്പം കാണിച്ചിട്ടുണ്ട്. അതിന്പ്രത്യേക കാരണമുണ്ട്. ആന്റണിയുടെ പ്രസ്താവന നേരില്‍ കൊണ്ടത് മുസ്ലിംങ്ങള്‍ക്കാണെങ്കിലും അത് ക്രിസ്ത്യാനികളെക്കൂടി ലക്ഷ്യം വച്ചാണത്രെ. അതായത് കേരളാ കോണ്‍ഗ്രസിനെ. ആന്റണി അവരെക്കൂടി ലക്ഷ്യം വയ്ക്കാന്‍ പ്രത്യേക കാരണമുണ്ട്. സ്വാശ്രയ മെഡിയ്ക്കല്‍ കോളെജ് ഫീസ് പ്രശ്നത്തില്‍ ക്രിസ്ത്യന്‍ കോളെജ് മാനേജ്മെന്റുകളുമായി പിണങ്ങിയിരിയ്ക്കുകയാണ് മുഖ്യമന്ത്രി. കോളെജ് ഫീസ്, പ്രവേശന പ്രശ്നത്തില്‍ ആന്റണിയോട് പിണങ്ങിയ ചില ക്രിസ്ത്യന്‍ കോളെജ് മാനേജ്മെന്റ് അധികൃതര്‍ സോണിയയ്ക്ക് ആന്റണിയെക്കുറിച്ച് പരാതി അയച്ചിരുന്നു. ഇതാണ് ആന്റണിയെ ചൊടിപ്പിയ്ക്കാന്‍ കാരണം.
മാത്രമല,്ല കോളെജ് പ്രശ്നത്തില്‍ ആന്റണിയോട് പിണങ്ങിയതിന് ശേഷം ചില ക്രിസ്തീയ വിഭാഗങ്ങള്‍ ആന്റണിയെ പരോക്ഷമായി വിമര്‍ശിയ്ക്കുന്ന ലഘുലേഖ പള്ളികളില്‍ വിതരണം ചെയ്യുകയും ചെയ്തു. ഇത് ആന്റണിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഇതിനെതിരെ മാണി ശബ്ദമുയര്‍ത്തിയില്ല എന്നതുകൊണ്ട് ആന്റണിയ്ക്ക് മാണിയോട് ചെറിയ അസ്വാരസ്യവുമുണ്ട്. ഇതൊക്കെയാണ് ന്യൂനപക്ഷസംഘടനാ വിമര്‍ശനമായി പുറത്ത് വന്നത്.
പിള്ള, ജേക്കബ് വിഭാഗങ്ങള്‍ അടുത്തയാഴ്ച അവസാനം ഈ കക്ഷികളുടെ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേര്‍ന്ന് നേതൃമാറ്റ പ്രശ്നത്തില്‍ തീരുമാനമെടുക്കുമെന്നാണ് പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആന്റണി നടത്തിയ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ബാലകൃഷ്ണപിള്ള ജൂലൈ 13 ഞായറാഴ്ച തുറന്നടിച്ചുകഴിഞ്ഞു.