വാഗമണില്‍ കൈയേറ്റം അനുവദിയ്ക്കില്ല
തിരുവനന്തപുരം: വാഗമണില്‍ ഭൂമി കൈയേറാന്‍ ആരേയും അനുവദിയ്ക്കുകില്ലെന്ന് വനം വകുപ്പ് മന്ത്രി കെ സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
1100 ഹെക്ടര്‍ ഭൂമിയാണ് വാഗമണില്‍ ഉള്ളത്. അതില്‍ 741.84 ഹെക്ടര്‍ ഭൂമി വിനോദ സഞ്ചാര വകുപ്പിന്റേതാണ്. വനവല്‍ക്കരണത്തിനായി 440 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് നല്‍കിയിരുന്നു. ഇപ്പോള്‍ 225 ഹെക്ടര്‍ ഭൂമി മാത്രമാണ് വനം വകുപ്പിന്ര്‍െ കൈയിലുള്ളത്. 84 ഹെക്ടര്‍ കാര്‍ഷീക സര്‍വകലാശാലയുടെ കൈയിലാണ്. 21 ഹെക്ടര്‍ ഒഴിപ്പിയ്ക്കാന്‍ കഴിയാത്ത കുടിയേറ്റമായിട്ടുണ്ട്.
ഈ പ്രദേശത്തെ ഭൂമി പല രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ പരസ്പരം കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥ പൂര്‍ണ്ണമായും പറയാന്‍ വഷമമാണ്. ഇത് കൃത്യമായി തിരിച്ചറിയാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അനധികൃതമായി ഭൂമി ആര്‍ക്കെങ്കിലും നല്‍കില്ലെന്ന് സുധാകരന്‍ പറഞ്ഞു.
മതികെട്ടാന്റെ ആവര്‍ത്തനമാണ് വാഗമണില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സബ്മിഷന്‍ ഉന്നയിച്ചുകൊണ്ട് ആരോപിച്ചു. ചില എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും ഈ ഭൂമി കൈയേറലില്‍ പങ്കുണ്ടെന്നും വി എസ് ആരോപിച്ചു. സുപ്രീം കോടതി വിധി ലംഘിച്ചാണ് കൈയേറ്റം നടത്തുന്നത്.
ടൂറിസം വകുപ്പിന്റെ ഭൂമിയില്‍ അനധികൃതമായതൊന്നുംനടക്കുന്നില്ലെന്ന് വകുപ്പ് മന്ത്രി കെ വി തോമസ് പറഞ്ഞു.