ആദിവാസി ഭൂമി: സി പി എം വഞ്ചന കാട്ടിയെന്ന് ജസ്റിസ് കൃഷ്ണയ്യര്‍
മാവേലിക്കര: ആദിവാസി ഭൂമി പ്രശ്നത്തില്‍ മാര്‍ക്സിസ്റ് സഖാക്കള്‍ കൊടിയ വഞ്ചന കാട്ടിയെന്ന് ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആരോപിയ്ക്കുന്നു.
മനുഷ്യാവകാശവേദി പ്രസിദ്ധീകരണമായ നൈതിക സംവാദത്തിന്റെ കീഴാളരും മനുഷ്യാവകാശവും എന്ന പ്രത്യേക പതിപ്പിലെഴുതിയ ലേഖനത്തിലാണ് ജസ്റിസ് കൃഷ്ണയ്യര്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചത്.
1975ലെ കേരള പട്ടികവര്‍ഗ ഭൂമികൈയേറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും നിയമം കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും ഒരുമിച്ചാണ് പാസ്സാക്കിയെടുത്തത്. എന്നിട്ട് ഈ നിയമം നടപ്പാക്കിയില്ല. ഇതാണ് ആദിവാസികളോടുള്ള വഞ്ചനയ്ക്ക് ഇടയാക്കിയത്.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ രാപകല്‍ ആദിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുന്നവരാണ്. പക്ഷേ, അധികാരത്തിലിരുന്നപ്പോള്‍ അവരെല്ലാം ആദിവാസികളെ ബോധപൂര്‍വംതന്നെ കബളിപ്പിച്ചു. ഇതിന്റെ ഫലം കൈയേറ്റക്കാരുടെ കൈവശഭൂമി വര്‍ധിച്ചതുമാത്രമാണെന്ന് ജസ്റിസ് കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ഈ നിയമം നടപ്പിലാക്കാനായി ഡോ. പി. നല്ലതമ്പി തേര ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ആദിവാസികള്‍ക്കു തിരിച്ചുനല്‍കേണ്ട 8088 കേസുകള്‍ ഉണ്ടായിരുന്നു. പക്ഷേ, തിരിച്ചുനല്‍കിയത് മൂന്നെണ്ണത്തില്‍ മാത്രം. വിപ്ലവകാരികളായ മാര്‍ക്സിസ്റ് സഖാക്കളുടെ വഞ്ചന വ്യക്തമാവാന്‍ ഇത് പേരെ. കൃഷ്ണയ്യര്‍ ചോദിയ്ക്കുന്നു.
1993 ഒക്ടോബര്‍ 15 മുതല്‍ ആറു മാസത്തിനകം ഭൂമി തിരികെ കിട്ടണമെന്ന അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കണമെന്ന് ഹൈക്കോടതി ഉത്തരവായി. എന്നിട്ടും ഭരണകൂടം അനങ്ങിയില്ല. ഒടുവില്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കി.
എങ്കിലും നിയമം നടപ്പാക്കാതിരിക്കുന്നതിന് ഇടതുപക്ഷം പുതിയ വഴികള്‍ കണ്ടെത്തി. 1975-ലെ നിയമത്തെ മാറ്റാനായി അതില്‍ വെള്ളം ചേര്‍ത്ത ഭേദഗതിയാണ്, 1996ല്‍ അവര്‍ കൊണ്ടുവന്നത്. പക്ഷേ, ആ ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയുണ്ടായില്ല.
ഇടതുപക്ഷ ഗവണ്‍മെന്റ് പലതവണ ഹൈക്കോടതി കയറിയിറങ്ങി. അവരുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതായിരുന്നു, ഈ നടപടികള്‍. ഒടുവില്‍ ഗവണ്‍മെന്റിന്റെ തനിനിറം വെളിച്ചത്തുവന്നു. പുരോഗമനപരമായ 1975ലെ നിയമം നിരാകരിക്കുന്നതിനായിരുന്നു 1999ലെകേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും ചട്ടം അവര്‍ കൊണ്ടുവന്നത് -ലേഖനത്തില്‍ പറയുന്നു.