ജീവിക്കാന്‍ സമ്മതിയ്ക്കൂ: ഇബ്രാഹിം
കോഴിക്കോട്: വടകര വെള്ളിക്കുളങ്ങര തെരുപറമ്പത്ത് ഇബ്രാഹിമിന് അധികൃതരോട് ഒരപേക്ഷയേ ഉള്ളൂ: ജീവിയ്ക്കാന്‍ സമ്മതിയ്ക്കൂ, അതല്ലെങ്കില്‍ തൂക്കിക്കൊല്ലൂ.
പാക് പൗരത്വമുള്ളതിനാല്‍ ഇബ്രാഹിം കഴിഞ്ഞ ഒന്നരമാസമായി അനുഭവിച്ച ദുരിതങ്ങള്‍ക്ക് അറ്റമില്ല. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് നാടുകടത്താന്‍ വടകരപൊലീസ് ഇന്ത്യാ-പാക് അതിര്‍ത്തിയിലെ അട്ടാരി ചെക് പോസ്റില്‍ ഇന്ത്യന്‍ പട്ടാള ഉദ്യോഗസ്ഥനായ ദര്‍ശന്‍ സിംഗിനെ ഏല്പിച്ചു. പക്ഷെ ഇബ്രാഹിമിനെ സ്വീകരിയ്ക്കാന്‍ പാക് അധികൃതര്‍ തയ്യാറായില്ല. അതുകൊണ്ട് ഇബ്രാഹിമിനെ പൊലീസിന് വീണ്ടും വടകരയിലേക്ക് മടക്കിക്കൊണ്ടുവരേണ്ടിവന്നു.
വടകര ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് ഇബ്രാഹിമിനെ വടകരയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഒരിയ്ക്കല്‍ നാടുകടത്താന്‍ ഉത്തരവിട്ട അതേ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഇബ്രാഹിമിനെ വീണ്ടും ഹാജരാക്കരുതെന്ന് പൊലീസിന് മുകളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നുവത്രെ. തുടര്‍ന്ന് ജില്ലാ കളക്ടറുടെ മുമ്പില്‍ ഹാജരാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും തനിക്ക് ഇക്കാര്യത്തില്‍ അധികാരമില്ലെന്ന് പറഞ്ഞ് കളക്ടര്‍ ഒഴിഞ്ഞുമാറി.
തുടര്‍ന്ന് വടകര ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുമ്പില്‍ കഴിഞ്ഞ ദിവസം ഹാജരാക്കി. മജിസ്ട്രേറ്റ് ഒരു ദിവസം ഇബ്രാഹിമിനെ പൊലീസ് കസ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവായി. വീണ്ടും ആഗസ്ത് അഞ്ച് ചൊവാഴ്ച ഇബ്രാഹിമിനെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ പൊലീസ് ഹാജരാക്കി.
പാക് പൗരനായതിനാല്‍ ഒന്നരമാസം മുമ്പാണ് ഇബ്രാഹിമിനെ സ്പെഷ്യല്‍ ബ്രാഞ്ച് പിടികൂടിയത്. അന്നുമുതല്‍ ഇന്നുവരെ ഇബ്രാഹിം ജയിലും പൊലീസും അരക്ഷിതമായ ഭാവിയുമായി നരകിയ്ക്കുന്നു. പണ്ടൊരിയ്ക്കല്‍ പാകിസ്ഥാനില്‍ ജോലി തേടി പോയപ്പോള്‍ പാക് പൗരത്വം സ്വീകരിയ്ക്കേണ്ടിവന്ന ആ അഭിശപ്ത നിമിഷത്തെ ഇപ്പോള്‍ ഇബ്രാഹിം ശപിയ്ക്കുന്നു.
ഇബ്രായിയെപ്പോലെ പാക് പൗരത്വമുള്ള 200 പേര്‍ മലപ്പുറം ജില്ലയിലുണ്ട്. ഇവരെയും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച്വരികയാണ്. ഇബ്രാഹിമിന്റെ നരകജീവിതം കണ്ട് ഭയപ്പെട്ട ഇവരെല്ലാം ഒളിവില്‍ കഴിയുകയാണ്.