കൈ കഴുകല്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: വൃത്തി കൂടാനും രോഗം വരാതിരിയ്ക്കാനും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ്ക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു.
ബഹുരാഷ്ട്ര കമ്പനികളുടെ സോപ്പ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഉപാധിയാണ് ഇതെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തത്. പദ്ധതി നടപ്പാക്കേണ്ട ജലവിഭവശേഷി വകുപ്പിനും ഇതില്‍ താല്‍പര്യമുണ്ടായിരുന്നില്ല.
പത്ത് കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. കോളറ, അതിസാരം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകല്‍ സഹായകരമാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പദ്ധതി. ലോകബാങ്കിന്റെ ജല-ശുചിത്വ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.
ലോകബാങ്ക്, കേന്ദ്ര സര്‍ക്കാര്‍ എന്നിവയ്ക്കൊപ്പം സോപ്പ്-ടോയ്ലറ്റ് വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദകരുടെ അഖിലേന്ത്യാ സംഘടനയും ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിട്ടേഷന്‍ ഏജന്‍സിക്കായിരുന്നു പദ്ധതി നടപ്പാക്കലിന്റെ ചുമതല.
39.08 കോടി രൂപയുടെ, മൂന്നുവര്‍ഷത്തെ പരിപാടിയായാണ് ഇത് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും യൂണിസെഫില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നുമായി 24.33 കോടി രൂപ. സംസ്ഥാന സര്‍ക്കാര്‍ 14.75 കോടി വഹിക്കണം. ഇതായിരുന്നു പരിപാടി. തുടക്കത്തിലേ ജലവിഭവ വകുപ്പ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്നാണ് പദ്ധതി പത്ത് കോടിയുടേതായത്.
വിവിധ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഈ പദ്ധതിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വന്‍കിട കമ്പനികളുടെ സോപ്പ് കേരളത്തില്‍ വില്‍ക്കാനുള്ള പരിപാടി ആണിതെന്നായിരുന്നു വിമര്‍ശനം.
എന്തായാലും വിഷയം മന്ത്രിസഭയുടെ മുന്നില്‍ വന്നപ്പോള്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.