പാഠം പിണറായിക്കും എസ്ആര്‍പിക്കും എതിരെ
കൊല്ലം: പാഠം മാസിക വീണ്ടും സി പി എംനെതിരെ ആക്രമണം നടത്തുന്നു. ഇതിനൊപ്പം എസ്ആര്‍പിയേയും പാഠം വിമര്‍ശിയ്ക്കുന്നു.
ഇത്തവണ സി പി എം സെക്രട്ടറി പിണറായി വിജയനെയും പോളിറ്റ് ബ്യൂറൊ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയേയുമാണ് പാഠം നിശിതമായി വിമര്‍ശിച്ചിരിയ്ക്കുന്നത്. ഇത് വീണ്ടും വിവാദത്തിന് തുടക്കമിടുകയാണ്.
സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് നാന്ദികുറിച്ച ഗോര്‍ബച്ചേവിനെ ഓര്‍മിപ്പിച്ചുകൊണ്ട് ഗോര്‍ബച്ചേവ് വോഡ്കഎന്ന പേരില്‍ മദ്യക്കുപ്പിയുടെ കവറോടുകൂടിയ പാഠത്തിന്റെ ജൂലായ്-ആഗസ്ത് ലക്കത്തിലാണ് വിവാദലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്ന ലേഖനത്തില്‍ അദ്ദേഹം പാര്‍ട്ടി പി.ബി.യെ ഒരു ഫലിതമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ആക്ഷേപിക്കുന്നുണ്ട്. നവീന ഇടതുപക്ഷം പാര്‍ട്ടിക്കുള്ളില്‍ നിയോ ലിബറലിസത്തിന്റെ കാഴ്ചപ്പാടുകള്‍ നിറയ്ക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ചില പാര്‍ട്ടി നേതാക്കള്‍ എന്‍എസ്എസ്സും എസ്എന്‍ഡിപിയും പള്ളിയുംമുസ്ലീം ലീഗുമായി രഹസ്യവേഴ്ച നടത്തുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് രാമചന്ദ്രന്‍പിള്ളക്കെതിരെയുള്ള തുറന്ന ആക്രമണം പാഠനടത്തിയിരിക്കുന്നത്.
ചങ്ങലയുടെ ഉപയോഗം എന്ന ലേഖനത്തിലാണ് പിണറായി വിജയനെ നിശിതമായി വിമര്‍ശിയ്ക്കുന്നത്. പാഠത്തില്‍ ജനകീയാസൂത്രണത്തിനെതിരെ ലേഖനം എഴുതിയ ലേഖകന് ഭ്രാന്ത് പിടിച്ചിരിയ്ക്കുകയാണെന്ന് പിണറായി പറഞ്ഞിരുന്നു. ഇതിന് മറുപടി എന്നോണമാണ് ഈ ലേഖനം. പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന വിദേശ ധനകാര്യബലമുള്ള രാഷ്ട്രീയ അധോലോകത്തിന്റെ തടവുകാരനാണ് പിണറായി വിജയന്‍ എന്ന് പറഞ്ഞാണ് പാര്‍ട്ടി സെക്രട്ടറിയെ പാഠം വിമര്‍ശിക്കുന്നത്.
നേതൃസമൂഹത്തിന്റെ ഭോജനശാലയ്ക്കു പുറത്ത് പട്ടിണികൊണ്ട് പൊടിയുന്ന വാരിയെല്ലുകളില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ഒരു പാര്‍ട്ടി ജീവിതമുണ്ട് എന്ന് ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
അഭിമുഖവും നാടകവും എന്ന ലേഖലത്തില്‍ പ്രൊഫ. എം.എന്‍. വിജയന്‍, പി.ഗോവിന്ദപ്പിള്ള ഒരു മാസികയില്‍ നടത്തിയ അഭിമുഖത്തിലെ നിലപാടുകളെ സൈദ്ധാന്തികമായി എതിര്‍ക്കുന്നുമുണ്ട്. അഭിമുഖത്തില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികമാര്‍ഗ്ഗം പ്രശംസയുടെയും നിന്ദയുടെയും ഒരു സന്തുലനമാണെന്ന് പറയുന്ന എം.എന്‍. വിജയന്‍ ആ ലേഖനം എന്തിനു വന്നുവെന്ന് തീര്‍ച്ചയായും ആലോചിക്കേണ്ട ചുമതല നമുക്കുണ്ടെന്നും പറയുന്നു.