മഴയില്ല; മലനിരകളും വരള്‍ച്ചയില്‍
പൈനാവ്: കാലവര്‍ഷം ഇന്ത്യയില്‍ ആകെ മെച്ചപ്പെട്ടതായിരുന്നെങ്കിലും കേരളത്തില്‍ അത് വളരെ മോശമായിരുന്നു. മഴക്കാലമായ കര്‍ക്കിടകത്തില്‍ തന്നെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ അതിര്‍ത്തി മേഖലയില്‍ വരള്‍ച്ച അനുഭവപ്പെടുകയാണ്. ഇത് പ്രധാനമായും കുമിളി പ്രദേശത്താണ്.
ഇടുക്കി ജില്ലയിലെ കുമളി മുതല്‍ ശാന്തന്‍പാറ വരെയുളള അതിര്‍ത്തി പ്രദേശങ്ങളോട് ഇത്തവണ കാര്യമായ മഴയൊന്നും പെയ്തില്ല. അമരാവതി, സ്പ്രിംഗ്വാലി, വെളളാരംകുന്ന്, ആനവിലാസം, അട്ടപ്പളളം, അണക്കര തുടങ്ങി ഹൈറേഞ്ചിലെ മിക്കസ്ഥലങ്ങളിലും കുടിവെളളക്ഷാമം രൂക്ഷമാകുകയാണ്.
കൃഷിക്കാരുടെ കാര്യം പറയുകയും വേണ്ട. മിഥുനം-കര്‍ക്കിടകമാസങ്ങളില്‍ നടത്തേണ്ട ഞാറുനടീലും ഏലച്ചെടികളുടെ പരിചരണജോലിയും മുടങ്ങി. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഹൈറേഞ്ചില്‍ കാലവര്‍ഷം ശക്തമാകേണ്ടത്. ഇക്കുറി ആഗസ്റ് പകുതി കഴിഞ്ഞിട്ടും കാര്യമായി മഴ പെയ്തിട്ടില്ല.
അട്ടപ്പളളം, അണക്കര മേഖലകളില്‍ നെല്‍പ്പാടങ്ങള്‍ ഉണങ്ങി വരണ്ട നിലയിലാണ്. കൃഷി ഇറക്കാന്‍ പാകിയനെല്‍വിത്ത് മുളച്ച് വളര്‍ന്ന് മുരടിച്ച് തുടങ്ങി. ചില പാടങ്ങളില്‍ കുളങ്ങളില്‍ നിന്ന് വെളളം പമ്പ് ചെയ്ത് കൃഷി ഇറക്കി. പക്ഷേ അവയും ഉണങ്ങി തുടങ്ങിയിരിയ്ക്കുകയാണ്. കാലവര്‍ഷം ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ച നെല്‍ക്കര്‍ഷകര്‍ പാടങ്ങളില്‍ കപ്പക്കൃഷിക്ക് തയ്യാറെടുക്കുകയാണ്.
ദിവസവും മലയോരങ്ങള്‍ കാര്‍മേഘം കൊണ്ട് മൂടാറുണ്ട്. പക്ഷേ മഴമാത്രം പെയ്യുന്നില്ല. ചാറ്റല്‍മഴയാണ് സസ്യങ്ങള്‍ക്ക് അനുഗ്രഹമാകുന്നത്. ഇടുക്കി ജില്ലയില്‍ ഈ പല സ്ഥലത്തും കാലവര്‍ഷം സജീവമായി ലഭിച്ചു. മഴയില്ലാത്തത് മൂലം ഏലം കര്‍ഷകരും പ്രതിസന്ധിയിലായി.
ഏലത്തിന് കളയെടുപ്പും വളമിടീലും കീടനാശിനി പ്രയോഗവും നടക്കുന്നില്ല. ജലസേചനസൗകര്യങ്ങളുളള വന്‍കിടതോട്ടങ്ങളില്‍ മാത്രമാണ് ചെടികള്‍ വരള്‍ച്ചയെ അതിജീവിക്കുന്നത്.