കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ് സബ്സിഡി: സമ്മിശ്രപ്രതികരണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ആദായ നികുതി കൊടുക്കുന്നവര്‍ക്ക് ഹജ് സബ്സിഡി നല്കേണ്ടെന്ന കേന്ദ്ര തീരുമാനത്തിനെതിരെ മുസ്ലിംസംഘടനകള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങള്‍. ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഹജിന് പോകാന്‍ സബ്സിഡി നല്കൂ എന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഹജ്കമ്മിറ്റി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സമിതിയായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിയ്ക്കാനേ കഴിയൂ എന്ന അഭിപ്രായക്കാരനാണ് അഖിലേന്ത്യാ ഹജ്കമ്മിറ്റി ചെയര്‍മാന്‍ തന്‍വീന്‍ അഹമ്മദ്. കേന്ദ്രം ഹജ് സബ്സിഡി കുറച്ചിട്ടില്ല. മുന്‍വര്‍ഷത്തെ പ്പോലെ 200 കോടി രൂപ ഹജ് സബ്സിഡിയ്ക്കായി നീക്കിവച്ചിട്ടുമുണ്ട്. ഒരേയൊരു മാറ്റം ആദായനികുതി നല്കുന്നവര്‍ക്ക് സബ്സിഡി നല്കേണ്ടെന്ന തീരുമാനമാണ്. നമുക്ക് അതിനോട് യോജിച്ചേ പറ്റൂ.- തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം ഇനിയും ഹജ്കമ്മിറ്റിയെ അറിയിച്ചിട്ടില്ലാത്തതിനാല്‍ മുന്‍ വര്‍ഷത്തേത് പോലെ ഇക്കുറിയും യാത്രയ്ക്ക് സബ്സിഡി നല്കുമെന്ന് അഖിലേന്ത്യാ ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ റഷീദ് മിര്‍ പറഞ്ഞു.

അതേ സമയം കേരളത്തിലെ മുസ്ലിം നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. എല്ലാ രാഷ്ട്രങ്ങളും മതതീര്‍ത്ഥാടനത്തിന് സബ്സിഡി നല്കിവരുമ്പോള്‍ ഇന്ത്യാസര്‍ക്കാര്‍ അത് വെട്ടിച്ചുരുക്കിയത് ശരിയായില്ലെന്ന് അഖില കേരള ഹജ് കമ്മിറ്റി ചെയര്‍മാന്‍ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. ഹജ് തീര്‍ത്ഥാടനം ഒരിയ്ക്കലും ഒരു വിനോദയാത്രയല്ല. സാമ്പത്തിക നില അടിസ്ഥാനമാക്കി തീര്‍ത്ഥാടകരെ തരംതിരിച്ചതും ശരിയായില്ല. പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്യുന്ന ഹജ് വിമാനങ്ങളില്‍ നിറയെ യാത്രക്കാര്‍ ഉള്ളതിനാല്‍ കേന്ദ്രസര്‍ക്കാരിന് അത് നഷ്ടമാവില്ല. - അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയുടെ ഈ തീരുമാനം ഏകപക്ഷീയമായിപ്പോയെന്നാണ് ജമാ അത്തെ ഇസ്ലാമി സംസ്ഥാനസെക്രട്ടറി എ. മുഹമ്മദ് അലി അഭിപ്രായപ്പെട്ടത്. മുസ്ലീം സമുദായത്തോടെ ആ സമുദായത്തില്‍ നിന്നുള്ള ജനപ്രതിനിധികളോടോ ചോദിക്കാതെയാണ് ഈ തീരുമാനം എടുത്തത്. - അദ്ദേഹം ആരോപിച്ചു.

വര്‍ഷങ്ങളായി മുസ്ലിങ്ങള്‍ക്ക് ലഭിച്ചുവരുന്ന ആനുകൂല്യമാണിതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. മുസ്ലിങ്ങളില്‍ 99 ശതമാനവും സാമ്പത്തികമായി കഴിവില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒരു സ്കൂള്‍ ടീച്ചര്‍ പോലും ആദായനികുതി റിട്ടേണ്‍ നല്കിവരുന്നുണ്ട്. അതുകൊണ്ട് അയാള്‍ ഹജ് തീര്‍ത്ഥാടനത്തിന് പോകാന്‍ മാത്രമുള്ള സാമ്പത്തിക സ്ഥിതിയുള്ള ആളാണെന്ന് അതിനര്‍ത്ഥമില്ല. - കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.

ഇസ്ലാമിക വിശ്വാസപ്രകാരം ചിലപ്പോള്‍ വയസ്സായ അച്ഛനമ്മമാര്‍ക്ക് വേണ്ടി മക്കള്‍ ഹജ്ജിന് പോകേണ്ടിവരും. അതുകൊണ്ട് തന്നെ ഒരു തവണ പോയവര്‍ക്ക് വീണ്ടും ഹജ് സബ്സിഡി നല്കില്ലെന്ന കേന്ദ്രതീരുമാനം ഇസ്ലാമിക വിശ്വാസത്തിന് എതിരാണ്. - അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X