മാറാട് പ്രശ്നം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം: മാറാട് പുനരധിവാസ പ്രശ്നം ഒത്തുതീര്‍പ്പായി. ഒമ്പതു പേര്‍ കൊല്ലപ്പെട്ട മാറാട് സംഭവത്തെക്കുറിച്ച് ഭാഗികമായി സിബിഐ അന്വേഷണം നടത്താനും വൈകാതെ പുനരധിവാസം നടത്താനും ഒക്ടോബര്‍ നാല്,അഞ്ച് തീയതികളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഗൂഢാലോചന, അന്തര്‍സംസ്ഥാനബന്ധങ്ങള്‍, തീവ്രവാദി ബന്ധം എന്നീ കാര്യങ്ങള്‍ സിബിഐയ്ക്കെക്കൊണ്ട് അന്വേഷിപ്പിയ്ക്കാനാണ് ധാരണയായത്. അതേ സമയം മാറാട് പുനരധിവാസം എന്ന് നടക്കുമെന്ന കാര്യത്തില്‍ കൃത്യമായി ഒരു ധാരണ ഉണ്ടായിട്ടില്ല. പുനരധിവാസം ഉടനെ നടക്കും എന്ന് മാത്രമാണ് ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ചര്‍ച്ചയില്‍ മുസ്ലിംസമുദായത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ എന്നിവരും ഹിന്ദുസമുദായത്തെ പ്രതിനിധീകരിച്ച് ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, പി.പി. മുകന്ദന്‍, കുമ്മനം രാജശേഖരന്‍, അരയസമാജം സെക്രട്ടറി സുരേഷ്, മന്ത്രി കെ. ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസിലായിരുന്നു ചര്‍ച്ച.
ഒത്തുതീര്‍പ്പുഫോര്‍മുലയെക്കുറിച്ച് എല്ലാ നേതാക്കളും പൂര്‍ണ്ണതൃപ്തിയാണ് പ്രകടിപ്പിച്ചത്. ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ശങ്കരനാരായണന്‍ ഒത്തുതീര്‍പ്പുഫോര്‍മുലയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
പത്ത് നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയ്ക്കിടയില്‍ ഉണ്ടായത്. ഈ നിര്‍ദ്ദേശങ്ങള്‍ ഒക്കെ തന്നെ അംഗീകരിച്ചു. കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കാന്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇതിന് പുറമേ മരിച്ചവരുടെ ഒരു ബന്ധുവിന് സര്‍ക്കാര്‍ ജോലിയും നല്‍കും.
മാറാട്ട് പുതിയ ഒരു പൊലീസ് സ്റേഷനും ബേപ്പൂരില്‍ ഒരു തിര ദേശ സേനാ സ്റേഷനും തുടങും. മാറാടിന്റെ ഉന്നമനത്തിനായി ഒരു പദ്ധതിയും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയില്‍ പറയുന്നു.