കരുണാകരന് പിന്തുണ: വി എസ് മുള്ള്
തിരുവനന്തപുരം: കരുണാകരനുമായി സഖ്യമുണ്ടാക്കുന്നതിന് തുടക്കം മുതലേ സി പി എം ല്‍ എതിര്‍പ്പുണ്ടാക്കുന്നത് പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദനാണ്. മുസ്ലിം ലീഗും വര്‍ഗ്ഗീയ കക്ഷി തന്നെ എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്.
ഈ അഭിപ്രായ ഭിന്നത തന്നെ ആയിരുന്നു ഒക്ടോബര്‍ 14 വൈകീട്ട് നടന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗത്തിലും പ്രകടമായത്. സി പി എം ലെ തന്നെ ഒരു വിഭാഗം കരുണാകരനെ പിന്താങ്ങണമെന്ന് ശക്തമായ അഭിപ്രായമുള്ളവരാണ്. പിണറായി വിജയനാണ് ഈ വിഭാഗത്തിന് നേതൃത്ത്വം നല്‍കുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ സി പി ഐയ്ക്കും കരുണാകരനെ പിന്തുണയ്ക്കുന്നതിനോട് യോജിപ്പാണ്.
ഇടതുമുന്നണി നേതാക്കളുടെ അനൗപചാരിക യോഗത്തില്‍ കരുണാകരന് പിന്തുണ നല്‍കുന്ന കാര്യം ആലോചനാ വിഷയമായെങ്കിലും തീരുമാനമൊന്നുമായില്ല.
കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ബദലായി പ്രാദേശിക കക്ഷികളുമായി ചേര്‍ന്നുള്ള സംഖ്യത്തെക്കുറിച്ചാണ് അച്ചുതാനന്ദന്‍ എപ്പോഴും പറയുന്നത്. ആദ്യമൊക്കെ ബദല്‍ സര്‍ക്കാര്‍ നയത്തില്‍ അച്ചുതാനന്ദന്‍ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ കടുത്ത നിലപാടിലേക്ക് മാറി എന്നാണ് ഈ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.
സി പി എം ലെ ചേരിപോരാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ബദല്‍ സര്‍ക്കാര്‍ വന്നാല്‍ കാര്യങ്ങള്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായിരിയ്ക്കുമെന്ന് അച്ചുതാനന്ദന്‍ മനസ്സിലാക്കിയപ്പോള്‍ വൈകി എന്ന് തോന്നുന്നു. അതാണ് ആദ്യം കാര്യമായ എതിര്‍പ്പ് പ്രകടിപ്പിയ്ക്കാതിരുന്ന പ്രതിപക്ഷ നേതാവ് ഇപ്പോള്‍ മുസ്ലിം ലീഗിനെതിരെ കടുത്ത ആക്രമണവുമായി വരുന്നത്. ഇ.കെ. നായനാരും പിണറായി വിജയനും മറ്റും കരുണാകരനെ പിന്തുണച്ചാണെങ്കിലും ആന്റണിയെ വീഴ്ത്തണം എന്ന് വാദിക്കുന്നവരാണ്. പാമോയില്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന അച്യുതാനന്ദന്‍ ഇതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിയുടെ ലീഗ് സഖ്യനീക്കങ്ങളെ എതിര്‍ത്തു തോല്‍പിച്ചതും അദ്ദേഹമായിരുന്നു.
എ.കെ. ആന്റണിയെക്കാള്‍ മോശമായ ഭരണാധികാരിയെ ജനങ്ങളുടെ മേല്‍ കെട്ടിഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലത് തിരഞ്ഞെടുപ്പാണ് എന്ന അദ്ദേഹത്തിന്റെ വാക്കുകളും ബദല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരാണ്.