അയോധ്യ കനത്ത സുരക്ഷാവലയത്തില്‍
അയോധ്യ: വിച്ച്പിയുടെ രാംദര്‍ശന്‍ സമ്മേളനത്തിന് 36 മണിക്കൂര്‍ മാത്രം ബാക്കിനില്ക്കെ അയോധ്യയ്ക്ക് ചുറ്റും യുപി സര്‍ക്കാര്‍ കനത്ത സുരക്ഷാവലയം ഏര്‍പ്പെടുത്തി. വിലക്ക് ലംഘിയ്ക്കാന്‍ സാധ്യതയുള്ള ഓരോരുത്തരെയും അറസ്റ് ചെയ്ത് നീക്കുകയാണ്.
നഗരത്തിലേക്കുള്ള എല്ലാ പ്രവേശനകവാടവും അടച്ച ശേഷം ബുധനാഴ്ച അര്‍ധസേനാവിഭാഗം ഫ്ലഗ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ 2000ത്തോളം അര്‍ധസൈനികര്‍ പങ്കെടുത്തു. ഇതിനിടെ വിലക്ക്ലംഘിച്ച് ബദരി ശങ്കരാചാര്യര്‍ സ്വാമി വാസുദേവാനന്ദ സരസ്വതി അയോധ്യയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. 21,000 അനുയായികളും ഇദ്ദേഹത്തോടൊപ്പമുണ്ട്.
കഴിഞ്ഞ ദിവസം സമാധാനപരമായ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവിനെ ബന്ധപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ കാര്യമായ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല ഉരുത്തിരിഞ്ഞില്ല. സമാധാനപരമായി റാലി നടത്താമെന്ന കാര്യത്തില്‍ ഉറപ്പുനല്കാന്‍ വിഎച്ച്പി തയ്യാറല്ലാത്തതാണ് പ്രശ്നം. അയോദ്ധ്യയിലേയ്ക്ക് പോകുന്ന വരെ തടയരുതെന്ന് അദ്വാനി മുലയം സിംഹിനോട ആവശ്യപ്പെട്ടിരുന്നു.
രാംദര്‍ശന്‍ നടക്കുന്ന ഒക്ടോബര്‍ 17 വെള്ളിയാഴ്ച 1.78 ലക്ഷം രാമഭക്തര്‍ അയോധ്യയിലെത്തുമെന്ന് കരുതുന്നു.
ഇതിനിടെ ഒക്ടോബര്‍ 15 ബുധനാഴ്ച ലഖ്നൊവില്‍ നിന്ന് അറസ്റ് ചെയ്ത വിശ്വഹിന്ദു പരിഷത്ത് ഉപാദ്ധ്യക്ഷന്‍ ആചാര്യ ഗിരിരാജ് കിഷോറിനെ വിട്ടയച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി സ്വാമി ചിന്മയാനന്ദ് ഇദ്ദേഹത്തെ വിട്ടയയ്ക്കമമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.