കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി പി എമ്മിന് തല്ല് കൂടാന്‍ ഇനി എസ് എന്‍ ഡി പി യും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സി പി എമ്മിന് തല്ല് കൂടാന്‍ ഇനി ഒരു സംഘം കൂടി. ഇതുവരെ സി പി എം കാര്‍ ആര്‍. എസ്സ്. എസ്സ്, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ സംഘടനകളിലെ പ്രവര്‍ത്തകരുമായും അങ്ങിങ്ങ് സി പി ഐ പ്രവര്‍ത്തകരുമായും മാത്രമേ തല്ല് കൂടിയിരുന്നുള്ളു. എന്നാല്‍ ഇതാ ഇപ്പോള്‍ മലബാര്‍ മേഖലയില്‍ എസ്. എന്‍. ഡി. പി കാരുമായും ഈയിടെയായി തല്ല് തുടങ്ങിയിട്ടുണ്ട്.

എസ് എന്‍ ഡി പിയുടെ നേതൃത്ത്വത്തില്‍ വെള്ളാപ്പള്ളി നടേശന്റെ വരവോടെയാണ് ഈ വൈരം തുടങ്ങിയത്. വെള്ളാപ്പള്ളിയുടെ എസ് എന്‍ ഡി പി ഇപ്പോള്‍ സി പി എമ്മിന് വഴങ്ങുന്നില്ല. മാത്രമല്ല വെള്ളാപ്പള്ളി തുറന്ന് തന്നെ സി പി എമ്മിനോടുള്ള എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് കാരണം സി പി എമ്മില്‍ നിന്ന് ആളുകള്‍ ഒഴിയാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.

ഇപ്പോള്‍ മലബാറില്‍ സി പി എം-എസ്. എന്‍. ഡി. പി. സംഘട്ടനം പതിവായിരിയ്ക്കുകയാണ്. ഇത്തരത്തിലൊന്നാണ് കാഞ്ഞങ്ങാട്ടിനടുത്ത് മടിക്കൈ ബങ്കളത്തും ഉണ്ടായത്. കഴിഞ്ഞ ദിവസം എസ് എന്‍ ഡി പി ക്കാരായ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ച് പേരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദ്ദനം നടത്തിയത് സി പി എം കാരാണെന്നാണ് എസ് എന്‍ ഡി പി കാര്‍ പറയുന്നത്. എന്നാല്‍ പതിവുപോലെ സി പി എം അത് നിഷേധിച്ചിട്ടുണ്ട്.

എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് ദാമോദരന്റെ ഭാര്യ കാര്‍ത്യായനി (34), ബങ്കളം മൂലായിപള്ളിയിലെ ബാലന്റെ മകന്‍ ശശി (20), കുമാരന്റെ മകന്‍ സുനില്‍ (20), ബിമ്പനടുക്കത്തെ കൃഷ്ണന്റെ മകന്‍ പ്രമോദ് (22), പ്രശാന്ത് (21) എന്നിവരെയാണ് അക്രമത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നവംബര്‍ രണ്ട് ഞായറാഴ്ച സന്ധ്യയോടെയാണ് കാര്‍ത്യായനിക്ക് മര്‍ദനമേറ്റത്. ദാമോദരനെ അന്വേഷിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരായ അനില്‍, രാജേഷ്, തുടങ്ങി നാലുപേര്‍ ദാമോദരനെ അന്വേഷിച്ച് വീട്ടില്‍ എത്തി. എന്നാല്‍ ദാമോദരന്‍ അവിടെ ഉണ്ടായിരുന്നില്ല. ആ ദേഷ്യം തീര്‍ക്കാനാണ് ഭാര്യ കാര്‍ത്യായനിയെ മര്‍ദ്ദിച്ചത്.

സി.പി.എം അനുഭാവിയായിരുന്ന ദാമോദരന്‍ എസ്.എന്‍.ഡി.പിയില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വിരോധത്തിലായിരുന്നുവത്രെ അക്രമം. ഈ സംഭവത്തിനുശേഷം രാത്രി ഏഴരയോടെയാണ് മറ്റു നാലുപേര്‍ക്ക് മര്‍ദനമേല്‍ക്കുന്നത്. മുങ്ങത്ത് ചാമുണ്ഡി ക്ഷേത്രത്തിനടുത്ത് ഇരിക്കുകയായിരുന്ന പ്രശാന്ത്, ശശി, പ്രമോദ്, സുനില്‍ എന്നിവരെ ബങ്കളത്തെ അനില്‍, രാജീവന്‍, പ്രകാശന്‍, രാജേഷ്, രാജന്‍ തുടങ്ങി നാല്‍പതോളം പേര്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ.

ബങ്കളത്ത് കഴിഞ്ഞ ഒരാഴ്ചയായി സി.പി.എം - എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

എസ്.എന്‍.ഡി.പിയുടെ പതാകകളും കൊടിമരവും നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. ഇരുകൂട്ടരെയും വിളിപ്പിച്ച് പോലീസ് അനുരഞ്ജന ചര്‍ച്ച നടത്തിയിട്ടും പ്രയോജനം ഉണ്ടായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X