മാറാട്: കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ലേഖകന്‍
കോഴിക്കോട്: മാറാട് പ്രശ്നം പരിഹരിക്കുന്നതിന് കോഴിക്കോട് പ്രസ് ക്ലബ് മുന്‍കൈെയെടുത്ത് നടത്തിയ ശ്രമങ്ങളെ മുസ്ലിം ലീഗും പി. കെ. കുഞ്ഞാലിക്കുട്ടിയും അട്ടിമറിക്കുകയായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകനായ എന്‍. പി. രാജേന്ദ്രന്റെ വെളിപ്പെടുത്തല്‍ വിവാദമാവുന്നു.
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റും മാതൃഭൂമി പത്രത്തിന്റെ ന്യൂസ് എഡിറ്ററുമായ എന്‍. പി. രാജേന്ദ്രന്‍ വായന മാസികയില്‍ എഴുതിയ ലേഖനത്തിലാണ് മന്ത്രിയുടെയും ലീഗിന്റെയും ഇരട്ടത്താപ്പിനെ കുറിച്ച് പറയുന്നത്.
മാറാട് സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് മുസ്ലിം ലീഗ് ഇരടത്താപ്പ് സ്വീകരിച്ചുവെന്നാണ് ലേഖനത്തില്‍ പറയുന്നത്. സിബിഐ അന്വേഷണത്തിന് പാര്‍ട്ടി എതിരല്ലെന്ന് പരസ്യമായി പറയുകയും രഹസ്യമായി അതിനെ എതിര്‍ക്കുകയും ചെയ്ത നിലപാട് മൂലമാണ് മാറാട് പ്രശ്നം അഞ്ചര മാസത്തോളം പരിഹരിക്കപ്പെടാതെ പോയതെന്ന് എന്‍. പി. രാജേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.
പ്രശ്നപരിഹാരത്തിന് കാലിക്കറ്റ് പ്രസ് ക്ലബ് നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മാറാട് പ്രശ്നത്തിന് പിന്നില്‍ നടന്ന അന്തര്‍നാടകങ്ങളെ കുറിച്ച് രാജേന്ദ്രന്‍ വെളിപ്പെടുത്തുന്നത്. സിബിഐ അന്വേഷണം നടത്തുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് പാണക്കാട് ശിഹാബ് തങ്ങളും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും എം. കെ. മുനീറുമായി തങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും ലീഗ് ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് വച്ച് ആഗസ്ത് 11ന് ചര്‍ച്ച നടന്നു.
നേരത്തെ പറഞ്ഞതില്‍ നിന്ന് കടവിരുദ്ധമായ നിലപാടാണ് ഈ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. മാറാട് സംഭവം സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയും ഇക്കാര്യം ആവര്‍ത്തിച്ചു.
ചര്‍ച്ചയ്ക്കിടയില്‍ പ്രസ് ക്ലബ് പ്രതിനിധികളെ അടുത്ത മുറിയിലേക്ക് വിളിച്ചു കുഞ്ഞാലിക്കുട്ടി സംഭാഷണം നടത്തി. ഈ ചര്‍ച്ചയ്ക്കിടയില്‍ സിബിഐ തന്നെയും പാണക്കാട് തങ്ങളെയും പിടിച്ച് ജയിലിലിടില്ല എന്ന് എന്താണുറപ്പ്? എന്ന് കുഞ്ഞാലിക്കുട്ടി രോഷാകുലനായി ചോദിച്ചുവെന്ന് ലേഖനത്തില്‍ പറയുന്നു.
സിബിഐ അന്വേഷണം ഒഴിവാക്കുക എന്ന കുഞ്ഞാലിക്കുട്ടിയുടെ അജണ്ട വിജയിപ്പിക്കാന്‍ വേണ്ടിയാണ് മാറാട് പ്രശ്നപരിഹാരം അഞ്ചര മാസം നീട്ടിക്കൊണ്ടുപോയതെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. പുനരധിവാസത്തിന് സാമാന്യം വലിയ സാമ്പത്തിക ആനുകൂല്യം നല്‍കി വിഎച്ച്പിയുടെയും അരയസമാജത്തിന്റെയും സമ്മതം സര്‍ക്കാര്‍ വാങ്ങുകയായിരുന്നു എന്നതാണ് സത്യം...സിബിഐ അന്വേഷണം ഒഴിവാക്കുകയെന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സിംഗിള്‍ പോയിന്റ് അജണ്ടയാണ് അവസാനം വിജയിച്ചത്. സംഘ്പരിവാറിനെ പോലും നിസ്സഹായവസ്ഥയില്‍ എത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞു. കുതന്ത്രത്തിലൂടെയും സമ്മര്‍ദത്തിലൂടെയും രാഷ്ട്രീയ ബ്ലാക്മെയിംലിംഗിലൂടെയുമെല്ലാം ഇതു സാധിപ്പിച്ചത് ചില്ലറ കഴിവൊന്നുമല്ലെന്ന് സമ്മതിക്കാതെ വയ്യ.- ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications