അസമില്‍ 15 ബീഹാറികളെ കൊന്നു
ദില്ലി: അസമില്‍ ബോര്‍ഡുബിയില്‍ 15 ബീഹാറികളെ വെടിവച്ചുകൊന്നു. നവംബര്‍ 22 ശനിയാഴ്ച രാവിലെയാണ് കൂട്ടക്കൊല നടന്നത്.
കൂടുതല്‍ കേന്ദ്ര സേനയുടെ സേവനം ലഭിക്കാതെ അക്രമനം നിയന്ത്രിക്കുക ബുദ്ധിമുട്ടാണെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗെഗോ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തിന്‍സുകിയ പൊലീസ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു.
കൊല നടത്തുന്നത് ഉള്‍ഫാ തീവ്രവാദികളാണ്. അക്രമ സംഭവങ്ങളാല്‍ അസമിലെ ജനങ്ങളില്‍ നിന്ന് അകന്ന് പോയ ഉള്‍ഫ തീവ്രവാദികള്‍ അവരുടെ ഇഷ്ടം നേടാനായിട്ടാണ് ഈ പുതിയ തന്ത്രം സ്വീകരിച്ചിരിയ്ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അസമില്‍ ജോലിചെയ്യുന്നത് അസമിലെ ജനതയ്ക്ക് ഇഷ്ടമില്ല. ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഉള്‍ഫ തീവ്രവാദികള്‍.
ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരായ കലാപം തുടരുന്ന അസമില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷം നടക്കുകയാണ്. കലാപം ഹിന്ദി സംസാരിയ്ക്കുന്നവര്‍ക്കെതിരെയാണെന്നാണ് പറയുന്നതെങ്കിലും പൊതുവേ അത് ബീഹാറികള്‍ക്കെതിരെയാണ്. 800 ാളം ബിഹാറികള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. അപ്പര്‍ അസം ജില്ലകളായ ഡിബ്രുഗഡ്, ദുലിയാ ജാന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കലാപം നടക്കുന്നത്.
കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രിമാരായ ഐ. ഡി. സ്വാമിയും ചിന്മയാനന്ദും ശനിയാഴ്ച അസം സന്ദര്‍ശിയ്ക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായാണിത്.