മധുരകള്ള് ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി
കോഴിക്കോട്: നാളികേര കര്‍ഷകര്‍ക്ക് ലഹരിയില്ലാത്ത മധുരക്കള്ള് (നീര) ഉല്‍പാദിപ്പിക്കുന്നതിനു എക്സൈസ് വകുപ്പ് അനുമതി നല്‍കിത്തുടങ്ങി.
ഈ അനുമതി പ്രകാരം ഒരു കര്‍ഷകന് അഞ്ചുതെങ്ങില്‍ നിന്നും മധുരക്കള്ളുചെത്തി വില്‍ക്കാം. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ അനുമതി നല്‍കുന്നത്. കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുകയാണെങ്കില്‍ അതുവഴി വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനമാകാം. വയനാട്ടിലെ ഒരു കര്‍ഷക കൂട്ടായ്മയ്ക്കാണു ഇതു പ്രകാരം ആദ്യമായി അനുമതി നല്‍കിയതെന്് എക്സൈസ് കമ്മീഷണര്‍ ദിനേശ് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്.കോഴിക്കോട്ട് ജില്ലയിലെ കൂടരഞ്ഞി ആസ്ഥാനമായുള്ള മലയോര കര്‍ഷക സംഘത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
മധുരക്കള്ള് ഉല്‍പാദിപ്പിക്കുന്നതിനു അബ്കാരി നിയമത്തില്‍ വകുപ്പുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ചു ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ല. അതേസമയം നാളികേരത്തിനു വിലകുറഞ്ഞവേളയില്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മധുരകള്ള് ചെത്തിയെടുത്തവര്‍ക്കെതിരെ നടപടി എടുത്തിരുന്നു.
കര്‍ണാടകത്തില്‍ മധുരക്കള്ള് ഉല്പാദിപ്പിയ്ക്കാന്‍ കര്‍ഷകരുടെ സമരത്തിന് ശേഷം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തിലും ഇതിനുള്ള നീക്കം തുടങ്ങിയതം. കേരളത്തിലും ഇതിന്റെ സാധ്യത പഠിക്കാന്‍ എക്സൈസ് കമ്മീഷണര്‍, അഡീഷണല്‍ കമ്മീഷണര്‍, കാര്‍ഷിക സര്‍വകലാശാല വിദഗ്ദ്ധര്‍, കൃഷിവകുപ്പു ഉദ്യോഗസ്ഥന്മാര്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. വ്യവസ്ഥകളോടെ നീര ഉല്‍പാദനത്തിനു അനുമതി നല്‍കാമെന്നായിരുന്നു സമിതിയുടെ നിര്‍ദേശം. കര്‍ഷകര്‍ ഉണ്ടാക്കുന്ന മധുരക്കള്ളില്‍ 0.5 ശതമാനത്തില്‍ കുറഞ്ഞ ആല്‍ക്കഹോള്‍ ഘടകം മാത്രമെ പാടുള്ളു എന്നാണ് നിബന്ധന.
ഒരു ഏക്കറിലുള്ള തെങ്ങില്‍ നിന്നും മൊത്തം എത്ര നീര ഉല്‍പാദനമാകാം എന്നു പഠിച്ചശേഷം തെങ്ങുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാതെ അനുമതി നല്‍കാമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവെച്ചു.
കള്ളു പുളിക്കാതിരിക്കാന്‍ ചുണ്ണാമ്പുചേര്‍ത്താണു മധുരക്കള്ള് ഉല്‍പാദിപ്പിക്കുക. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന മധുരക്കള്ള് ഏറെദിവസം പുളിക്കാതെയും മൂക്കാതെയും ലഹരിയില്ലാതെ നിലനിര്‍ത്താന്‍ കഴിയുമെന്നു സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നു.