സ്വവര്‍ഗപ്രണയം: അഛനും മകളും പൊലീസ് സ്റേഷനില്‍
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറായ വിജയനും അയാളുടെ മകള്‍ ഷീലയും (21) തമ്മിലുള്ള വഴക്ക് കന്റോണ്‍മെന്റ് പൊലീസ് സ്റേഷനില്‍ നാടകീയമായ രംഗങ്ങള്‍ക്ക് വഴിവച്ചു.
നന്ദു (23) എന്ന യുവതിയുടെ കൂടെയാണ് ഷീല കുറച്ചു കാലമായി താമസിക്കുന്നത്. ഷീലയുടെ ഈ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് പൊലീസ് ഇടപെട്ട നാടകീയ രംഗങ്ങള്‍ക്ക് തുടക്കമിട്ടത്.
ഷീലയും നന്ദുവും കഴിഞ്ഞ കുറച്ചു മാസങ്ങളായി അഛനമ്മമോരോടൊപ്പം താമസിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകനായ മൈത്രേയന്റെ നേതൃത്വത്തിലുള്ള ഇന്റഗ്രേറ്റഡ് റിസര്‍ച്ച് ഇന്‍ മെന്റല്‍ ഹെല്‍ത്ത് (എഫ് ഐ ആര്‍ എം) ഷീലയ്ക്കും നന്ദുവിനും സംരക്ഷണം നല്‍കിവരികയാണ്. ഷീലയെയും നന്ദുവിനെയും പാളയത്തെ ഇന്റഗ്രേറ്റഡ് റിസര്‍ച്ച് ഇന്‍ മെന്റല്‍ ഹെല്‍ത്തിന് മുന്നില്‍ വിജയന്‍ കണ്ടതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്. ഷീലയും നന്ദുവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് അവര്‍ സന്നദ്ധ സംഘടനയെ സമീപിയ്ക്കുകയായിരുന്നെന്ന് മൈത്രേയന്‍ പറയുന്നു. ആത്മഹത്യയുടെ വക്കിലെത്തിയ അവരെ സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് സംഘടന. ഒരു വാരികയില്‍ ഇവരെക്കുറിച്ച് വളരെ മോശമായി ചിത്രീകരിയ്ക്കുന്ന രീതിയില്‍ ലേഖനം വന്നതാണ് ഇവരെ വിഷമത്തിലാക്കിയത്.
കുറെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാരേയും കൂട്ടി വന്ന് ഷീലയെ തന്നോടൊപ്പം കൊണ്ടുപോവാന്‍ വിജയന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി മ്യൂസിയം പൊലീസ് ഇടപെട്ട് ഷീലയെയും നന്ദുവിനെയും സന്നദ്ധ സംഘടനയുടെ ഓഫീസിലെ ജോലിക്കാരനായ അശോക് എന്ന യാളെയും കന്റോണ്‍മെന്റ് പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോയി.
തന്റെ ഭാര്യയോടൊപ്പം കന്റോണ്‍മെന്റ് പൊലീസ് സ്റേഷനിലെത്തിയ വിജന്‍ ഷീലയെ തന്നോടൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. വിജയന്റെ കൂടെ പോവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഷീല അതിന് തയ്യാറായില്ല. വിജയനും ചിലരും ചേര്‍ന്ന് ഷീലയെ ബലം പ്രയോഗിച്ച് കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ഷീല ചെറുത്തു.
പൊലീസ് സ്റേഷനില്‍ തങ്ങള്‍ക്ക് അഭയം നല്‍കണമെന്ന് ഷീലയും നന്ദുവും ആവശ്യപ്പെട്ടു. ഇതിനിടെ അസിസ്റന്റ് കമ്മിഷണര്‍ (കന്റോണ്‍മെന്റ്) വക്കം പ്രഭ സ്ഥലത്തെത്തി. പിന്നീട് ഷീലയുടെയും നന്ദുവിന്റെയും അഭിഭാഷകന്‍ നല്‍കിയ രേഖാമൂലമുള്ള കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് വിട്ടയച്ചു.
വിജയന്റെ വീട്ടില്‍ നിന്ന് തന്റെ ഡിഗ്രി സര്‍ട്ടിഫിയ്ക്കറ്റും മറ്റും എടുക്കാനുളള സംവിധാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഷീല കഴക്കൂട്ടം പൊലീസ് സ്റേഷനില്‍ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു.