കണ്ണന്‍ദേവന്‍ ഹില്‍സില്‍ ഭൂമി കൈയേറ്റം
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കണ്ണന്‍ ദേവന്‍ ഹില്‍സിലെ റവന്യു ഭൂമിയില്‍ കൈയേറ്റം നടന്നതായി വനം വകുപ്പ് സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോക്കനാട്, സൈലന്റ് വാലി (ദേശീയ പാര്‍ക്കല്ല), കുരിശുമൊട്ട, ചാന്തുവാര, ഏഴുമല എന്നിവിടങ്ങളില്‍ ഭൂമി കൈയേറ്റം നടന്നതായാണ് റിപ്പോര്‍ട്ട്. റവന്യു ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും ഒത്താശയോടെയാണ് ഭൂമി കൈയേറ്റം നടന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശത്താണ് കൈയേറ്റം നടന്നിരിക്കുന്നത്.
1980ല്‍ റവന്യു വകുപ്പിന്റെ കീഴിലുള്ള 17,922 ഏക്കര്‍ ഭൂമി പരിരക്ഷിക്കുന്നതിന് വനം വകുപ്പിന് കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഈ ഭൂമി ഇപ്പോഴും റവന്യു വകുപ്പിന്റെ കൈയിലാണ്. ഈ ഭൂമിയിലാണ് ഇപ്പോള്‍ കൈയേറ്റം നടന്നിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പ്രദേശങ്ങളില്‍ ഭൂമികൈയേറ്റം നടക്കുന്നുണ്ട്. വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചില കൈയേറ്റങ്ങള്‍ മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. ടൂറിസം റിസോര്‍ട്ടുകള്‍ പണിയാന്‍ വേണ്ടിയാണ് ഭൂമി കൈയേറ്റം നടത്തുന്നത്.
ചോക്കനാട്ട് ഭൂമി ഒഴിപ്പിക്കല്‍ ശ്രമം നടത്തിയപ്പോള്‍ 16 പേര്‍ ഹൈക്കോടതിയെ സമീപിച്ച് ഒഴിപ്പിയ്ക്കലിന് ഇടക്കാല സ്റേ നേടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റേയുടെ മറവില്‍ കൈയേറ്റക്കാര്‍ ഭൂമിയില്‍ വനംമുറിക്കാനും കെട്ടിടം പണിയാനും ആരംഭിച്ചു. വനംവകുപ്പ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് മരം മുറിക്കാനോ കെട്ടിടം പണിയാനോ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
റവന്യു അധികൃതര്‍മാരുടെ ഒത്താശയോടെ ഭൂമിയിന്മേല്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ സമ്പാദിച്ച് കൈയേറ്റക്കാര്‍ അവ ഹൈക്കോടതിയില്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പ്രദേശം റിസര്‍വ് വനമായി പ്രഖ്യാപിച്ചാല്‍ ആര്‍ക്കും ഈ ഭൂമിയിന്മേല്‍ ഉടമസ്ഥത അവകാശപ്പെടാനാവില്ലെന്നും വനഭൂമി സംരക്ഷിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.