കോണ്‍ഗ്രസിലെ ഒത്തുതീര്‍പ്പ് ശ്രമം വഴിമുട്ടുന്നു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വീണ്ടും വഴിമുട്ടുന്നു. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇരുവിഭാഗവും ഇപ്പോള്‍.
ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കെ. കരുണാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചു. മുരളീധരന് ആഭ്യന്തരം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകള്‍ നല്‍കാനാവില്ലെന്ന് ഹൈക്കമാന്റ് അറിയിച്ചതോടെയാണ് കരുണാകരന്‍ വീണ്ടും നിലപാട് ശക്തമാക്കിയത്.
ഇതോടെ 13ന് നടക്കാനിരുന്ന കരുണാകരന്‍-ആന്റണി ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായി. ഈയാഴ്ചയോ അടുത്തയാഴ്ചയോ ദില്ലിയിലെത്താമെന്ന് കരുണാകരന്‍ നേരത്തെ അറിയിച്ചിരുന്നതാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി താനും ഉടന്‍ ദില്ലിക്ക് പോവുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും വ്യക്തമാക്കി.
കരുണാകര പക്ഷത്തിന് വേണ്ടി വാദിക്കാന്‍ ദില്ലിയിലുള്ള പി. സി. ചാക്കോയോട് മടങ്ങാന്‍ കരുണാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി അനുരഞ്ജന ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടില്‍ തന്നെയാണ് കരുണാകരന്‍. നേതൃമാറ്റമെന്ന അടിസ്ഥാനപരമായ ആവശ്യത്തില്‍ നിന്ന് പിന്മാറിയതിന് പകരമായി തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഹൈക്കമാന്റ് അംഗീകരിക്കന്‍ തയ്യാറാവാത്തത് കരുണാകരനെ ക്ഷുഭിതനാക്കിയിട്ടുണ്ട്.
കരുണാകര വിരുദ്ധ വിഭാഗം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് മുരളിക്ക് ധനകാര്യമോ ആഭ്യന്തരമോ നല്‍കേണ്ടതില്ലെന്ന് ഹൈക്കമാന്റ് തീരുമാനിച്ചത്. നേരത്തെ ഈ ഒത്തുതീര്‍പ്പ് നിര്‍ദേശം ഹൈക്കമാന്റ് അംഗീകരിച്ചിരുന്നതാണ്.
പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളില്‍ തീരുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റും കേരളത്തിലെ നേതാക്കളും പറഞ്ഞിരുന്നതിന് വിപരീതമായ സംഭവവികാസമാണ് ഉണ്ടായത്. കോണ്‍ഗ്രസിലെ പോര് വീണ്ടും മൂക്കുമെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന.