തലസ്ഥാനത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ തകൃതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. ആന്റണിയും മുരളിയും ചര്‍ച്ച നടത്തിയതിന് പുറമേ കെ. കരുണാകരനെ കണ്ട് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണിയും ചര്‍ച്ച നടത്തി. ഐ വിരുദ്ധ ഗ്രൂപ്പുകളും ചര്‍ച്ചകള്‍ തുടരുകയാണ്.
മുരളീധരനും മുഖ്യമന്ത്രി എ.കെ. ആന്റണിയും തമ്മിലുള്ള ചര്‍ച്ച തിരുവനന്തപുരത്ത് ജനുവരി 29 വൈകീട്ടാണ് തുടങ്ങിയത്. കോണ്‍ഗ്രസില്‍ പുതുതായി ഉണ്ടായിരിയ്ക്കുന്ന പ്രശ്നങ്ങളാണ് പ്രധാനമായും ചര്‍ച്ചാ വിഷയം. കരുണാകരന്‍ ഫിബ്രവരി ഒന്നോടെ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ചര്‍ച്ച നടക്കുന്നത്.
ആന്റണിയുമായി ചര്‍ച്ച നടത്തിയ ശേഷം മുരളി കെ. കരുണാകരുമായും ചര്‍ച്ച നടത്തുന്നുണ്ട്. കരുണാകരനോട് യോജിയ്ക്കാത്ത നിലപാട് മുരളി സ്വീകരിച്ചതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിയ്ക്കുന്നത്. മുരളിയെ മന്ത്രിസഭയില്‍ ചേര്‍ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുരളിയെ മന്ത്രിസഭയില്‍ ചേര്‍ക്കുന്നതിനോട് നേരത്തേ ഐ വിരുദ്ധര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ആന്റണിയുടെ പ്രഖ്യാപനം വന്നതിന് ശേഷം അവര്‍ പ്രതികരിച്ചിട്ടില്ല. ഇത് അവരും ഇക്കാര്യത്തില്‍ അനുകൂലമാണെന്നാണ് വ്യക്തമാക്കുന്നത്. കരുണാകരന്‍ പാര്‍ട്ടിയ്ക്ക് പുറത്ത് പോവുകയും മുരളിയും സംഘവും പാര്‍ട്ടിയില്‍ തുടരുകയും ചെയ്യുന്നതില്‍ ഐ വിരുദ്ധര്‍ സന്തുഷ്ടരാണ്. അതാണ് അവര്‍ ആന്റണിയുടെ പ്രഖ്യാപനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കാത്തത്.
മുരളിയെ മന്ത്രിയും പി.പി. തങ്കച്ചനെ കെ.പി.പി.സി.സി വൈസ് പ്രസിഡണ്ടുമാക്കി പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ആന്റണി ചര്‍ച്ചയില്‍ ശ്രമിച്ചേയ്ക്കും. പാര്‍ട്ടി പിളരില്ലെന്നാണ് ആന്റണി പറയുന്നത്. ആ സാഹചര്യത്തില്‍ കൂടുതല്‍ അനുനയത്തിന് ആന്റണി തയ്യാറായേയ്ക്കും. എന്നാല്‍ അത് ഏത് വിധത്തിലായിരിയ്ക്കുമെന്ന് വ്യക്തമല്ല. ഈ ചര്‍ച്ചയ്ക്ക് ശേഷം കരുണാകരനുമായി മുരളി ചര്‍ച്ച നടത്തുന്ന സ്ഥിതിയ്ക്ക് ആന്റണി നിര്‍ദ്ദേശിയ്ക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ മുരളി കരുണാകരുമായി ചര്‍ച്ച ചെയ്തേയ്ക്കും.












Click it and Unblock the Notifications