മാറാട്ട് ആസൂത്രിതമായി ആയുധം ശേഖരിച്ചിരുന്നു: പോലീസ്
കോഴിക്കോട്: മാറാട്ട് 2002 ജനവരിയില്‍ നടന്ന ആദ്യ അക്രമത്തിനുമുമ്പ് ഇരുവിഭാഗക്കാര്‍ ആസൂത്രിതമായി ആയുധശേഖരണം നടത്തിയിരുന്നതായി പോലീസ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുമുമ്പാകെ മൊഴി നല്‍കി.
അന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുന്‍ അസി. കമ്മീഷണര്‍ ടി. രാമരാജനാണ് ഈ വിവരം വെളിപ്പെടുത്തിയത്.
എന്നാല്‍ ആയുധ ശേഖരത്തിന്റെ ഉറവിടത്തെപ്പറ്റി താന്‍ അന്വേഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് എന്ത് പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും തന്റെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷിച്ചിരുന്നില്ല. അക്രമമുണ്ടായാല്‍ പെട്ടെന്ന് തിരിച്ചടിക്കാനും പ്രതിരോധിക്കാനുമുള്ള ആയുധശേഖരം മാറാട്ടുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് നടപടി കര്‍ക്കശമാക്കണമെന്നാവശ്യപ്പെട്ടു 2002 മെയ് 14ന് കണ്ണൂര്‍ ഡിഐജി സിറ്റി പോലീസ് കമ്മീഷണര്‍ക്കും അസി. കമ്മീഷണര്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നതായി രാമരാജന്‍ സമ്മതിച്ചു. ഇതനുസരിച്ച് പോലീസ് കാവലും റോന്തുചുറ്റലും ശക്തിപ്പെടുത്തിയിരുന്നു. നടപടി ക്രമങ്ങളുടെ കാലതാമസമാണ് ആദ്യ അക്രമസംഭവത്തിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്നും രാമരാജന്‍ വിശദീകരിച്ചു.
അന്വേഷണ കമ്മീഷന്റെ അടുത്ത തെളിവെടുപ്പ് ഫിബ്രവരി 16ന് നടക്കും. മാറാട് സംഭവത്തിലെ രഹസ്യാന്വേഷണ രേഖകള്‍ പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സ്റേ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് മാറ്റി വെക്കണമെന്ന് പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സിറ്റിങ്ങ് 16ലേക്ക് മാറ്റിയത്.