മുഖം മിനുക്കല്‍ പരിഹാരമല്ല: കരുണാകരന്‍
തിരുവനന്തപുരം: ചില മുഖം മിനുക്കല്‍ തന്ത്രങ്ങള്‍കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ അവസാനിയ്ക്കില്ലെന്ന് കരുണാകരന്‍. നേതൃത്ത്വ മാറ്റം മാത്രമാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിപ്പിയ്ക്കാനുള്ള മാര്‍ഗ്ഗം.
മുരളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിയ്ക്കാമെന്ന് കരുതണ്ട. പത്ത് മുരളിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം പരിഹരിയ്ക്കപ്പെടുകയില്ല. ഒരു അഭിമുഖത്തിലാണ് കരുണാകരന്‍ ഈ അഭിപ്രായം വ്യക്തമാക്കിയത്. ഒരു സാഹസം കാണിച്ച് കോണ്‍ഗ്രസിന് പുറത്ത് വരാന്‍ തയ്യാറുള്ളവരോടൊപ്പം എപ്പോഴും താനുണ്ടാവുമെന്ന് കരുണാകരന്‍ പറഞ്ഞു. പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് നടത്തിയ പ്രഖ്യാപനത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ടാഗൂര്‍ തീയറ്ററില്‍ നടന്ന കണ്‍വഷനില്‍ പങ്കെടുത്ത 3000 ലേറെ പ്രതിനിധികളുടെ പ്രതികരണം എല്ലാപേരും കണ്ടതാണ്. അവര്‍ വെറും സാധാരണ പ്രവര്‍ത്തകരാണെന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ അത് അബദ്ധമാണ്. ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുമുള്ള അവരുടെ വികാരമാണ് അവിടെ പ്രകടമായത്. താനും മുരളിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ ഒട്ടേറെപേര്‍ക്ക് വിഷമമുണ്ട്.
1978 ല്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞവര്‍ തന്നെ ഒതുക്കാന്‍ ശ്രമിയ്ക്കുകയാണ്. ഇതില്‍ തനിയ്ക്ക് ഏറെ ആശങ്ക ഉ ണ്ട്. 1978 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിന്നതിനെ ഓര്‍മ്മിച്ചുകൊണ്ട് കരുണാകരന്‍ പറഞ്ഞു. ഈ പ്രായത്തിലും താന്‍ പുതിയ പാര്‍ട്ടി രൂപീകരിയ്ക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അത് സഫലമാവുകതന്നെ ചെയ്യും. 1978 ന് ശേഷം താനാണ് കേരളത്തില്‍ കോണ്‍ഗ്രസിന് അടിത്തറയുണ്ടാക്കിയത്. പക്ഷേ അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് കരുത്തുറ്റ നേതൃത്ത്വമുണ്ടായിരുന്നു. പുതിയ സംഭവ വികാസങ്ങളില്‍ വേദനയുണ്ട്. പക്ഷേ ഇതൊക്കെ സഹിയ്ക്കാതെ മാര്‍ഗ്ഗമില്ല.
എപ്പോഴെങ്കിലും കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്ത്വം താല്പര്യം കാണിച്ചിട്ടുണ്ടോ? കേന്ദ്ര നേതൃത്ത്വം അനുകൂലമായ തീരുമാനമെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയായിരുന്നു ഈ വാക്കുകള്‍.
ഇത്രയും കാലത്തെ ഭരണത്തിനിടയില്‍ എന്നെങ്കിലും ആന്റണി എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ? ഉപ സമിതികള്‍ ഉണ്ടാക്കുകയും ചര്‍ച്ചകള്‍ നടത്തുകയും മാത്രമായിരുന്നു സ്ഥിരം രീതി. പിന്നെ പല തവണ ആന്റണി ചെയ്ത അബദ്ധങ്ങല്‍ക്ക് മാപ്പ് പറയുകയും ചെയ്തു. ആന്റണിയുടെ ഭരണത്തിനെതിരേ കരുണാകരന്‍ വീണ്ടും ആഞ്ഞടിയ്ക്കുകയായിരുന്നു.
കേരളത്തിലെ സമ്പത്ത് വ്യസ്ഥയുടെ സ്ഥിതി എന്താണ്? പണം കടം വാങ്ങി ആര്‍ക്കും ചെലവ് നടത്താം. പക്ഷേ അവര്‍ അത് തിരിച്ച് ചോദിയ്ക്കുമെന്ന് ഓര്‍ക്കണം. കേരളത്തിലെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുകയാണെന്ന ആന്റണിയുടെ വാദങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി എന്തിനാണ്. സര്‍ക്കാര്‍ എന്ന് പറയുന്നത് മുഖ്യമന്ത്രിയാണ്. വിദ്യാഭ്യാസകുപ്പിലെ അഴമതിയെക്കുറിച്ച് പരാമര്‍ശിയ്ക്കുകയായിരുന്നു കരുണാകരന്‍.
ന്യൂനപക്ഷങ്ങളെക്കുറിച്ച് ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ ഉപ്പോഴും സജീവ പ്രശ്നം തന്നെയാണെന്ന് മുസ്ലിം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന പ്രധാനപ്പെട്ട വിഷയമാണ്. എറണാകുളത്ത് ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യണമെന്ന് അവസാന നിമിഷമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. പക്ഷേ അതുകൊണ്ട് പ്രയോജനമുണ്ടായോ?
മതേതര മുന്നണി ഉണ്ടാക്കാന്‍ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്ത്വം നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.