7000 കോടിയുടെ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി
തിരുവനന്തപുരം: കേരളത്തിന്റെ തെക്കും വടക്കും അതിര്‍ത്തികളെ തമ്മില്‍ ബന്ധിപ്പിയ്ക്കാന്‍ 7,000 കോടി രൂപ ചെലവില്‍ എക്സ്പ്രസ് ഹൈവേ നിര്‍മ്മിയ്ക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്കി.
ഈ പദ്ധതി തുടങ്ങാനുള്ള ഭരണാനുമതി മന്ത്രിസഭായോഗം നല്കിക്കഴിഞ്ഞു. കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ മൂലധനമിറക്കിയുള്ള പദ്ധതിയായിരിക്കുമിത്.- മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നല്കിയത്.
507 കിലോമീറ്റര്‍ നീളമുള്ള എക്സ്പ്രസ് ഹൈവേ നിര്‍മ്മിയ്ക്കുന്നത് സംബന്ധിച്ച് ഐഡിഎഫ്സി, ഐഎല്‍എഫ്സി, എസ്ബിഐ കാപ്സ് എന്നിവര്‍ പഠനം നടത്തിവരികയാണ്.
ഇത് ഒരു വലിയ പദ്ധതിയായതിനാല്‍ പുറത്തുനിന്നുള്ള ധനസഹായം തേടും. സര്‍ക്കാരിന് മാത്രമായി ഒന്നും ചെയ്യാന്‍ കഴയില്ലെന്നതിനാല്‍ സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. - മുഖ്യമന്ത്രി പറഞ്ഞു.
നാല് വരിയുള്ള ഈ ഹൈവേ കേരളത്തിലെ 12 ജില്ലകളിലൂടെ കടന്നുപോകും. 19 കേന്ദ്രങ്ങളില്‍ നിന്ന് ഈ ഹൈവേയ്ക്ക് പ്രവേശനമുണ്ടാകും. ഇടുക്കിയും വയനാടുമാണ് എക്സ്പ്രസ്ഹൈവേ കടന്നുപോകാത്ത രണ്ട് ജില്ലകള്‍.
കാനഡയില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റ് നടത്തിയ പഠനത്തില്‍ ആകെ 3,000 കുടുംബങ്ങളെ മാത്രമേ മാറ്റിപ്പാര്‍പ്പിയ്ക്കേണ്ടിവരൂ എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. 2,900 ഹെക്ടറോളം തോട്ടങ്ങളും 8,000 ഹെക്ടര്‍ കൃഷിയിടവും ഏറ്റെടുക്കേണ്ടിവരും. 21 വലിയ പാലങ്ങളും അഞ്ച് റെയില്‍ ക്രോസുകളും ഈ ഹൈവേയില്‍ ഉണ്ടാകും. ഹൈവേ നിര്‍മ്മിയ്ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഏഴ് കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications