സിപിഎം മുഖ്യശത്രു അല്ല: മുരളി
തിരുവനന്തപുരം: സിപിഎമ്മിനെ മുഖ്യശത്രുവായി കാണുന്നില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി കെ. മുരളീധരന്‍.
കേരളത്തിലും മതേതര ജനാധിപത്യ മുന്നണി വേണമെന്നതു തന്നെയാണ് തന്റെ നിലപാടെന്ന് മുരളി പറഞ്ഞു. മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം സപ്തംബര്‍ 12 വ്യാഴാഴ്ച നടത്തിയ ആദ്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.
ബിജെപിക്ക് നേട്ടമുണ്ടാവില്ലെന്നതിനാല്‍ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മത്സരിച്ചതു കൊണ്ട് കുഴപ്പമില്ലെന്നും മുരളി പറഞ്ഞു.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന ന്യൂനപക്ഷത്തിനിടയില്‍ ഉണ്ടാക്കിയ പ്രയാസം പരിഹരിക്കാന്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയില്‍ അംഗമായി മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ല. അത്തരം പ്രശ്നങ്ങളിലൂടെ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോവാനും താന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ മുഖ്യമന്ത്രിയെ തനിക്ക് വിമര്‍ശിക്കാമായിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ നിന്നുകൊണ്ട് വിമര്‍ശനം നടത്താന്‍ തനിക്ക് പരിമിതികളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ പ്രധാനം. അതിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും.
അച്ചടക്കമുള്ള കോണ്‍ഗ്രസുകാരനായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ളതാണ് വൈദ്യുതി വകുപ്പ്. ഷോക്കടിക്കാതെയും ആരെയും ഷോക്കടിപ്പിക്കാതെയും മുന്നോട്ടുപോവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുരളി പറഞ്ഞു.
ഏതെങ്കിലും പ്രത്യേക വകുപ്പിന് വേണ്ടി താന്‍ ആവശ്യപ്പെട്ടില്ല. എല്ലാ വിഭാഗങ്ങളുമായും സഹകരിച്ച് മുന്നോട്ടുപോവും.
കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടുപോവുന്നത് ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുന്നതാണ് പാര്‍ട്ടി പിളരാതിരിക്കാന്‍ താന്‍ കൈകൊണ്ട നടപടി. 10 മുരളിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം തീരില്ലെന്ന കരുണാകരന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ഹൈക്കമാന്റിന്റെ ഫോര്‍മുലയോട് കരുണാകരന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ സീറ്റുകള്‍ ലഭിക്കും. മുകുന്ദപുരത്ത് പത്മജ വേണുഗോപാല്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നതിനെ കുറിച്ച് അത് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് സമിതിയാണെന്ന് മുരളി പറഞ്ഞു.