കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റിന് വേണ്ടി ശ്രമിക്കുന്നില്ല: സുരേഷ്ഗോപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് നടന്‍ സുരേഷ് ഗോപി ശ്രമിക്കുന്നതായി അഭ്യൂഹം. അതേ സമയം തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും ആരോടെങ്കിലും സീറ്റ് ചോദിച്ചുവെന്ന് തെളിയിച്ചാല്‍ മൊട്ടയടിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലം സീറ്റില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാവുന്നതിനെതിരെ ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും അറിയുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍ എന്നിവരാണ് കൊല്ലം സീറ്റില്‍ കണ്ണുവച്ചിരിക്കുന്നത്.

കൊല്ലം സീറ്റില്‍ സ്ഥാനാര്‍ഥിയാവാന്‍ താന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ചില തത്പര കക്ഷികളാണ് തനിയ്ക്കെതിരെ നുണപ്രചാരണം നടത്തുന്നത്.

ഏപ്രില്‍ രണ്ടിന് താന്‍ നായകനാലുന്ന രഞ്ജി പണിക്കര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ ചിത്രത്തിന് ഡേറ്റ് നല്‍കുമോ?- സുരേഷ് ഗോപി ചോദിച്ചു.

ജനസേവനത്തിന് എംഎല്‍എയോ എംപിയോ ആവേണ്ട കാര്യമില്ല. കൊല്ലത്തിന് വേണ്ടി തന്റേതായ നിലയില്‍ ചിലതെല്ലാം ചെയ്യണമെന്നുണ്ട്. അതിന് വേണ്ടി ജനപ്രതിനിധിയാവണമെന്നില്ല. കരുണാകരനുമായും എ. കെ. ആന്റണിയുമായും ചില ബിജെപി നേതാക്കളുമായുമെല്ലാം തനിക്ക് ബന്ധമുണ്ടെന്നും അത് രാഷ്ട്രീയപരമല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.

അതേ സമയം കൊല്ലം സീറ്റില്‍ ടിക്കറ്റ് കിട്ടുക ലക്ഷ്യമാക്കി ചില ഐ ഗ്രൂപ്പ് നേതാക്കള്‍ കരുനീക്കം തുടങ്ങി. കൊല്ലം സീറ്റില്‍ സ്ഥാനാര്‍ഥിയാവുന്നവരുടെ പേര് നിര്‍ദേശിക്കുന്നതു സംബന്ധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ എന്നിവര്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നും അറിയുന്നു.

സ്ഥാനാര്‍ഥിയായി തങ്ങളുടെ പേര് നിര്‍ദേശിക്കാനാണ് ഇരുവരും തമ്മില്‍ ധാരണയായത്. ഇതില്‍ രാജ്മോഹന്‍ ഉണ്ണിത്താനായിരിക്കും പ്രഥമ പരിഗണന. ഏതെങ്കിലും കാരണവശാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുകയാണെങ്കില്‍ ശൂരനാട് രാജശേഖരനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കണമെന്നാണ് ഇവര്‍ തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X