നീലന്‍ക്കേസ്: പ്രകൃതിശ്രീവാസ്തവയെ അഞ്ചുമണിക്കൂര്‍ വിസ്തരിച്ചു
കോഴിക്കോട്: മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെയുള്ള മാനഭംഗക്കേസില്‍ മുന്‍ കോഴിക്കോട് ഡി.എഫ്.ഒ. പ്രകൃതി ശ്രീവാസ്തവയെ കോടതി രണ്ടാമതും വിസ്തരിച്ചു.
ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ടു കോടതി (നാല്)യില്‍ അഞ്ചുമണിക്കൂര്‍ നീണ്ട വിസ്താരവേളയില്‍ നീലലോഹിതദാസന്‍ നാടാരും ഉണ്ടായിരുന്നു. രഹസ്യമായിട്ടായിരുന്നു വിസ്താരം. വെള്ളിയാഴ്ച 12 മണിയോടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയത് വൈകിട്ട് അഞ്ചരവരെ നീണ്ടു.
നീലന്‍-പ്രകൃതി കേസില്‍ ഫിബ്രവരി 26ന് മുമ്പ് തീര്‍പ്പ് കല്‍പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.കേസിന്റെ സാക്ഷി പട്ടികയിലുള്ള 23 ആളുകളില്‍ 10 പേരെ വിസ്തരിച്ചു കഴിഞ്ഞു. ഏതാനും പേരെക്കൂടി ഉടന്‍ വിസ്തരിച്ചേക്കും. അന്വേഷണോദ്യോഗസ്ഥന്മാരില്‍നിന്നും കൂടുതല്‍ തെളിവെടുക്കും.
1999 ഫിബ്രവരി 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് കോഴിക്കോട് നോര്‍ത്ത് ഡി.എഫ്.ഒ. ആയിരുന്ന തന്നോട് അന്നത്തെ വനംമന്ത്രി നാടാര്‍ ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും ഗവ. ഗസ്റ് ഹൗസിലേക്ക് വരണമെന്നും ഫോണില്‍ ആവശ്യപ്പെട്ടതായും അവിടെ മന്ത്രിയുടെ മുറിയിലെത്തിയ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും അവിടെനിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയാണുണ്ടായതെന്നും പ്രകൃതി, ഡി.ജി.പി.ക്കു നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2002 ഫിബ്രവരി രണ്ടിന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് വിചാരണ തുടങ്ങിയത്.