കുട്ടനാട്ടില്‍ 70 ശതമാനം കൃഷിയും നശിച്ചു
ആലപ്പുഴ: വിളവുകാലമായെങ്കിലും കുട്ടനാട്ടിലെ കര്‍ഷകരുടെ മുഖത്ത് നിരാശയും സങ്കടവുമാണ് നിഴലിക്കുന്നത്. ഭൂരിഭാഗം കൃഷിയും നശിച്ചതു മൂലം ഇവിടുത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
77000ലേറെ ഏക്കറുകളിലായി ചെയ്ത കൃഷിയില്‍ 70 ശതമാനവും ഇത്തവണത്തെ പുഞ്ചക്കാലത്ത് നശിച്ചു. 25 കോടിയുടെ വിളനാശം ഉണ്ടായിട്ടുണ്ടെന്നാണ് ജില്ലാ അധികൃതര്‍ കണക്കാക്കുന്നത്. അടുത്ത കൃഷിയിറക്കല്‍ തുടങ്ങുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിനായി 85 കോടി ജില്ലാ അധികൃതര്‍ കണ്ടെത്തേണ്ടതുണ്ട്.
പൂര്‍ണമായും വിള നശിച്ച വയലുകളില്‍ കര്‍ഷകര്‍ തീ വയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭാഗികമായി വിള നശിച്ച വയലുകളില്‍ കൊയ്ത്ത് നടത്തുന്നതിനായി ജോലിക്കാരെയും തേടി നടക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. വിള മോശമായതു മൂലം തങ്ങളുടെ കൂലി കുറയുമെന്നതിനാല്‍ കൊയ്ത്തുകാര്‍ ജോലിക്കിറങ്ങാന്‍ മടിക്കുന്നു.
കുട്ടനാട്ടിലെ മിക്ക കര്‍ഷകരും കടക്കെണിയിലാണ്. കൃഷി നടത്തുന്നതിനായി പണം കടം വാങ്ങിയ കര്‍ഷകര്‍ എങ്ങനെ കടം തീര്‍ക്കുമെന്ന ആശങ്കയിലാണ്. വിളവെടുപ്പ് കാലത്തിന് ശേഷം പണം കടം കൊടുത്ത ബ്ലേഡ് കമ്പനികളും എസ്എന്‍ഡിപി ശാഖകളും കര്‍ഷകരെ തേടിയിറങ്ങും.
കുട്ടനാട് നേരിടേണ്ടി വരുന്ന ദുരന്തത്തിന്റെ തുടക്കം മാത്രമാണ് ഇപ്പോഴത്തെ വിളനാശമെന്നാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
വെള്ളത്തില്‍ ലവണാംശം കൂടിയതാണ് കൃഷി നശിക്കാനുള്ള പ്രധാന കാരണം. വെള്ളത്തില്‍ ലവണാംശം കൂടിയതും കടുത്ത ചൂടും കുട്ടനാട്ടിലെ മണ്ണിലെ അമ്ലാംശം കൂട്ടിയിട്ടുണ്ടന്നും ഈ സ്ഥിതിയില്‍ നെല്‍ക്കൃഷി അസാധ്യമാണെന്നും നെല്ല് ഗവേഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications