മഴവെള്ള സംഭരണം നിര്‍ബന്ധമാക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മഴവെള്ളം സംഭരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ വരള്‍ച്ചയെ നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു.
വെള്ളം സംഭരിക്കുന്നതിനും മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സേവനം ഉപയോഗപ്പെടുത്തുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
വെള്ളം സംഭരിയ്ക്കാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ തടയണ കെട്ടും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്മെന്റം ടീം എല്ലാ ദിവസവും സ്ഥിതി വിലയിരുത്തും. കാട്ടുതീ തടയുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോത്പാദനം കുറഞ്ഞത് മൂലമുണ്ടായ നഷ്ടം നികത്താന്‍ കേരളം സഹായം ചോദിച്ചത് കേരളത്തിന്റെ പ്രത്യേകസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. ആണവ, താപ വൈദ്യുതിയെ ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ് കേരളം വൈദ്യുതിയുണ്ടാക്കുന്നത്. അതിനാല്‍ വൈദ്യുതി ഉത്പാദനത്തിലുണ്ടായിരിക്കുന്ന കുറവ് കേരളത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ സ്ഥിതിയെ പറ്റി ബോധ്യമാവാത്തതിനാലാവാം കേന്ദ്രം വരള്‍ച്ചാ ദുരിതാശ്വാസമായി കുറഞ്ഞ തുക അനുവദിച്ചതെന്ന് ആന്റണി പറഞ്ഞു. കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിച്ച സമയത്തേക്കാള്‍ രൂക്ഷമാണ് കേരളത്തിലെ സ്ഥിതി. കുടിവെള്ളക്ഷാമം ഗ്രാമങ്ങളിലേക്ക് പടരുകയാണ്.
മണല്‍വാരലിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തെന്നും മണല്‍വാരല്‍ മൂലം നദികള്‍ വറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.